അടൂർ: കുടുംബവുമായി ബന്ധപ്പെട്ട തർക്ക വിഷയത്തിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ മദ്ധ്യസ്ഥതയിൽ ചർച്ച നടക്കുന്നതിനിടെ യുവാവിനെ കുത്തിപ്പരുക്കേൽപ്പിക്ക കേസിൽ ഒളിവിലായിരുന്ന രണ്ട് ആംബുലൻസ് ഡ്രൈവർമാർ അറസ്റ്റിൽ.
മണക്കാല ചിറ്റാണി മുക്ക് കൊച്ചു പുത്തൻവീട്ടിൽ ഷെബിൻ തമ്പി(27)ക്ക് കുത്തേറ്റ കേസിൽ പിറവന്തൂർ കറവൂർ പെരുന്തോഴി കുടമുക്ക് പുരുഷമംഗലത്തു വീട്ടിൽ രാഹുൽ (കണ്ണൻ27), സുഹൃത്ത് കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് ഈറ മുരുപ്പേൽ സുബിൻ(25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30 ന് വൈകീട്ട് ആറിന് മണക്കാല ജനശക്തി നഗറിൽ വച്ചായിരുന്നു സംഭവം.
രാഹുലിന്റെ അടുത്ത സുഹൃത്തായിരുന്നു ഷെബിൻ. ഇടക്കാലത്ത് മറ്റൊരു ആംബുലൻസ് ഡ്രൈവറെ മർദിച്ച കേസിൽ രാഹുലും സുബിനും ജയിലിലായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമുണ്ടായ സാമ്പത്തികവും കുടുംബപരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പാർട്ടി നേതാവിന്റെ മധ്യസ്ഥതയിൽ ചർച്ച കത്തിക്കുത്ത് ഉണ്ടായത്. പുറത്തേറ്റ കുത്ത് മാരകമായിരുന്നു. ഷെബിന്റെ ശ്വാസകോശത്തിനും മുറിവേറ്റിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഞായറാഴ്ച്ച പുലർച്ചെ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച രാവിലെയാണ് പ്രതികളെ പിടികൂടിയത്. ഡിവൈ.എസ്.പി ആർ. ജയരാജിന്റെ നിർദ്ദേശാനുസരണം പോലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എം. മനീഷ്, സി.പി.ഓമാരായ ആർ.കെ. സൂരജ്, ശ്യാംകുമാർ, എസ്. അൻസാജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് പ്രതികളെ ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


