അടൂർ – വിദ്യാർഥികൾ പഠനത്തിനൊപ്പം സ്വയം തൊഴിലും സ്വായത്തമാക്കണമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ. അന്താരാഷ്ട്ര ബാലവേല വിരുധ ദിനാചരണത്തിന്റെ ഉദ്ഘാടനം അടൂർ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു കലക്ടർ. പുതിയ പഠനസാങ്കേതികവിദ്യകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ സംവിധാനങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി പഠനത്തിനൊപ്പം പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തണം. കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും വിദ്യാഭ്യാസം അനിവാര്യമാണ്. വിദ്യാഭ്യാസം നേടാനുള്ള കുട്ടികളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കുട്ടികളുടെ പഠനത്തിൽ മാതാപിതാക്കളുടെ ശ്രദ്ധ ആവശ്യമാണെന്നും കലക്ടർ പറഞ്ഞു.
ജില്ലാ ചൈൽഡ് ലേബർ റിഹാബിലിറ്റേഷൻ-കം-വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അതിഥി തൊഴിലാളികളുടെ കുടുംബത്തിൽ നിന്ന് പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷയായി.
ജില്ലാ ലേബർ ഓഫീസർ എസ് സുരാജ്, അടൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.ആർ. സനിൽകുമാർ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ശരത് കുമാർ, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സജി വർഗീസ്, ഹൈസ്‌കൂൾ പ്രധാനധ്യാപിക എ എസ്. സന്തോഷ് റാണി, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം : ബാലവേല
അന്താരാഷ്ട്ര ബാലവേല വിരുധ ദിനാചരണത്തിന്റെ ഉദ്ഘാടനം അടൂർ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ നിർവഹിക്കുന്നു


