ഇന്ന് ഇലന്തൂരിൽ വല്യപടയണി

Kerala Pathanamthitta
Print Friendly, PDF & Email

ഇലന്തൂർ – ചരിത്ര പ്രസിദ്ധമായ ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ പടയണിക്കളത്തിൽ ഇന്ന് വല്യപടയണി നടക്കും. കാവിലമ്മയുടെ ഏറ്റവും വലിയ വഴിപാടാണ് വല്യപടയണി. കുംഭ ഭരണി നാളിൽ ചൂട്ടുവച്ച് പച്ചത്തപ്പുകൊട്ടി തുടങ്ങിയ പടയണി പൂർണതയിൽ എത്തുന്നത് എട്ടാം ദിവസമാണ്. പച്ചപ്പാളയിൽ രൗദ്രഭാവങ്ങൾ തീർക്കുന്ന തിരക്കിലാണു കരക്കാരും ശ്രീദേവി പടേനി സംഘവും. രാത്രി 10നു തപ്പിൽ ജീവ കൊട്ടുന്നതോടെ ചടങ്ങുകൾക്കു കളമുണരും. ഇലന്തൂർ കിഴക്ക് ഭഗവതികുന്നിലമ്മയുടെ മൂലസ്ഥാനമായ കാരയ്ക്കാട്ട് രക്ഷസ് നടയ്ക്കു സമീപത്തു നിന്നു ചൂട്ടുവെളിച്ചത്തിൽ താലപ്പൊലിയുടെയും അടവി വൃക്ഷ കൊമ്പുകളുടെയും അകമ്പടിയോടെ എത്തുന്ന കോലങ്ങളെ തപ്പുമേളത്തിന്റെ മൂർധന്യാവസ്ഥയിൽ കാപ്പൊലിച്ചു കളത്തിലേക്ക് ആനയിക്കും. കളരി വന്ദനത്തിനു ശേഷം ഉണരുന്ന കളത്തിലേക്ക് ആദ്യമെത്തുന്നതു വെളിച്ചപ്പാടാണ്. ശേഷം എല്ലാ കോലങ്ങളും ഒന്നിച്ച് ചുവടുവയ്ക്കുന്ന നിരത്തി തുള്ളൽ. അതിനുശേഷം കാർഷിക മഹോത്സവത്തിന്റെ സ്മരണകളുമായി പുലവൃത്തം കളത്തിലെത്തും. തുടർന്ന് ആയോധന അഭ്യാസത്തിന്റെ ചടുലമായ ചുവടുകളുമായി താവടി തുള്ളും. ശിവകോലം കളത്തിലെത്തുന്നതോടെ പാളക്കോലങ്ങളുടെ വരവായി. ഗണപതി, മറുത, രുദ്രമറുത, പക്ഷി, മാടൻ, സുന്ദരയക്ഷി, അരക്കിയക്ഷി, അന്തരയക്ഷി, മായയക്ഷി, എരിനാഗയക്ഷി, കാലൻ എന്നീ കോലങ്ങൾ ക്രമത്തിൽ തുള്ളി ഒഴിയും.

FILE PHOTOS

അമ്മൂമ്മ, പരദേശി, കാക്കാരിശി എന്നീ വിനോദ രൂപങ്ങൾ ചിരിക്കാനും ചിന്തിപ്പിക്കാനുമായി ഇടവേളകളിൽ കളത്തിലെത്തും. അന്ധകാരത്തിനു മേൽ വെളിച്ചം ആധിപത്യം സ്ഥാപിക്കുന്ന സങ്കൽപത്തിൽ സൂര്യൻ കിഴക്ക് ഉദിക്കുമ്പോൾ കരദേവതയായ ഭൈരവിയും കാഞ്ഞിരമാലയും കളത്തിൽ തുള്ളും. തുടർന്നു പിഴകളെല്ലാം പൊറുത്തുകൊണ്ടേ, അനുഗ്രഹിക്ക ഭഗവതിയേ എന്നു കൊട്ടിപ്പാടി അടന്ത താളത്തിൽ മംഗളഭൈരവി തുള്ളും. സർവ ദോഷങ്ങളും തീർത്തു പൂപ്പട തുള്ളിക്കഴിഞ്ഞു ചൂട്ടുവച്ച്, വിളിച്ചിറക്കിയ കുന്നിലമ്മയെ വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളിയുടെയും അകമ്പടിയോടെ ശ്രീകോവിലിലേക്ക് ആനയിക്കുന്നതോടെ ഈ വർഷത്തെ പടേനിക്കു സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *