പത്തനംതിട്ട: കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിലെ എസ്.എഫ്.ഐ – കെ.എസ്.യു സംഘട്ടനത്തിന് പിന്നാലെ കാതോലിക്കറ്റ് കോളജിലും പൊരിഞ്ഞയടി. എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ നാല് കെ.എസ്.യു പ്രവർത്തകർക്ക് പരുക്കേറ്റു. ജില്ലാ ജനറൽ സെക്രട്ടറിമാരായ മെബിൻ നിരവേൽ, നിതിൻ തണ്ണിത്തോട്, നിയോജക മണ്ഡലം പ്രസിഡന്റ് സ്‌റ്റൈൻസ് ജോസ്, നജാഫ് ജലാൽ എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരുടെ പേരിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വൈകിട്ട് പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.
കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. പോലീസ് സ്‌റ്റേഷൻ മാർച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദൂചൂഢൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, നിതിൻ മണക്കാട്ടുമണ്ണിൽ, കെ. എസ്.യു ജില്ല പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, ഫെന്നി നൈനാൻ, അൻസാർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.


