അടൂർ: നടുറോഡിലെ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥിയും വയോധികനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ പന്നിവിഴ തെങ്ങുംവിളയിൽ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന സി.എൽ. ലിൻസ്, കാൽനട യാത്രക്കാരനായ തുണ്ടിൽ വീട്ടിൽ വൈ.എബ്രഹാം എന്നിവെരയാണ് പന്നി ആക്രമിച്ചത്. ലിൻസിന് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ഇരുവരും അടൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഞായറാഴ്ച വൈകീട്ട് 4.30ന് പന്നിവിഴയിലെ റോഡിൽ വച്ചാണ് സംഭവം.
സൈക്കിളിൽ കടയിലേക്ക് സാധനം വാങ്ങാൻ പോയ ലിൻസിന് നേരെ പന്നി ആദ്യം പാഞ്ഞുവരുകയായിരുന്നു. വിദ്യാർഥി വേഗത്തിൽ സൈക്കിൽ ചവുട്ടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പന്നി സൈക്കിളിൽ ഇടിച്ചു. ഇതേ സമയം തന്നെ സമീപത്തുകൂടി പോയ എബ്രഹാമിനെയും പന്നി ആക്രമിച്ചു. താഴെ വീണ എബ്രഹാമിനു മുകളിലേക്ക് ലിൻസ് സൈക്കിളുമായി വീണു. തുടർന്ന് പന്നി ഓടിപ്പോകുകയുമായിരുന്നു. പന്നിവിഴയിൽ വ്യാപകമായ പന്നി ശല്യമാണുള്ളത്. കാർഷിക വിളകൾ നശിപ്പിക്കുന്നത് കൂടാതെ പകൽ സമയങ്ങളിൽ മനുഷ്യർക്കെതിരെ വ്യാപകമായ പന്നി ആക്രമണം നടക്കുന്നത്. പകൽ സമയങ്ങളിൽ പോലും മനുഷ്യർക്ക് വഴിനടക്കാൻ പറ്റാത്ത വിധത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.


