പത്തുവയസുകാരിയെ പീഡിപ്പിച്ചു : അറുപത്തെട്ടുകാരന് 75 വർഷം കഠിനതടവും രണ്ടര ലക്ഷം പിഴയും

Crime
Print Friendly, PDF & Email

പത്തനംതിട്ട: പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറുപത്തെട്ടുകാരന് 75 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം പിഴയും ശിക്ഷ. അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി.

വടശേരിക്കര പേഴുംപാറ ഐരിയില്‍ വീട്ടില്‍ നിന്നും മലയാലപ്പുഴ കുമ്പളംപൊയ്ക തടത്തില്‍ ബില്‍ഡിങ്ങില്‍ താമസിക്കുന്ന പൊന്നച്ചന്‍ എന്ന എ.ഓ.മാത്യുവിനെയാണ് കോടതി കഠിനതടവിന് ശിക്ഷിച്ചത്. മലയാലപ്പുഴ പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് 65 വര്‍ഷവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 449 പ്രകാരം 10 വര്‍ഷവും 25000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും ആറു മാസവും അധികകഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചൊരു കാലയളവ് അനുഭവിച്ചാല്‍ മതി. പിഴത്തുക കുട്ടിക്ക് നല്‍കാനും വിധിയില്‍ പറയുന്നു.

2021 മേയില്‍ ഒരു ദിവസം കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചില ദിവസങ്ങളില്‍ കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തു. മലയാലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.എസ്.വിജയനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ നടപടികളില്‍ എ.എസ്.ഐ ഹസീന പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *