തിരുവല്ല: മലാശയ കാൻസർ ചികിൽസയിലെ നൂതന രീതികൾ സംബന്ധിച്ച് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല വൻകുടൽ കാൻസറിനെ അതിജീവിച്ച ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ബിലീവേഴ്‌സ് റീജണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഗ്യാസ്‌ട്രോ എൻട്രോളജി ഹെപ്പറ്റോളജി ആൻഡ് ട്രാൻസ്പ്ലാന്റേഷൻ ( ബ്രൈറ്റ്) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് അധ്യക്ഷത വഹിച്ചു. സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. സുജിത്ത് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ സേവനമനുഷ്ഠിക്കുന്ന ഡോ ഫിലിപ്പ് വർഗീസ് മുഖ്യാതിഥിയായിരുന്നു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഏബൽ സാമുവൽ, സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ. വിവേക് ജി. നാഥ് , അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ആൻഡ് ജി ഐ ഓങ്കോസർജൻസ് ഓഫ് കേരളാ സംസ്ഥാന സെക്രട്ടറി ഡോ. എം.എസ്. പീതാംബരൻ എന്നിവർ പ്രസംഗിച്ചു.

വൻകുടൽ, മലാശയ കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗം നേരത്തെ കണ്ടെത്തുവാനും ഫലപ്രദമായി ചികിത്സിക്കുവാനും നിലവിലുള്ള ആധുനിക രോഗനിർണയ സംവിധാനങ്ങൾ എന്തൊക്കെയാണെന്നതിനെപ്പറ്റി ശിൽപശാല ചർച്ച ചെയ്തു. റോബോട്ടിക് കോളോറെക്ടൽ സർജനായ ഡോ. ഫിലിപ്പ് വർഗീസ് ക്ലാസെടുത്തു. കൂടുതൽ സെഷനുകൾ ഉൾപ്പെടുത്തി വിപുലമായ മെഡിക്കൽ കോൺഫറൻസ് നടത്തുവാൻ ആലോചിക്കുന്നതായി ആശുപത്രി ഡയറക്ടറും സി.ഇ.ഓയുമായ പ്രഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര അറിയിച്ചു.


