കൊച്ചി: യൂട്യൂബർ തൊപ്പിയുടെ താമസ സ്ഥലത്തുനിന്ന് രാസലഹരിയായ MDMA പിടിച്ചെടുത്തതിന് പിന്നാലെ തൊപ്പിയെന്നറിയപ്പെടുന്ന നിഹാദ് ഒളിവിൽ പോയി. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തു നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് നിഹാദും സുഹൃത്തുക്കളും ഒളിവിൽ പോയത്.
ഇതിനിടെ ഇയാൾ മുൻകൂർ ജാമ്യം തേടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. സുഹൃത്തുക്കളായ മൂന്ന് യുവതികളും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. അടുത്തിടെ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് യൂട്യൂബിലൂടെ മുടിയുമൊക്കെ മുറിച്ചുകൊണ്ട് നിഹാദ് രംഗത്തെത്തിയിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമായിരുന്നു നിഹാദ് അന്ന് പറഞ്ഞത്. വീട്ടുകാർ തന്നെ സ്വീകരിക്കുന്നില്ലെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും ഒക്കെ ഇയാൾ പറഞ്ഞിരുന്നു. നിഹാദ് എന്ന തൊപ്പിയുടെ യൂട്യൂബിലെ പ്രകടനങ്ങൾ സ്വബോധത്തോടെ ആയിരിക്കില്ല എന്ന പലരും അഭിപ്രായപ്പെട്ടിരുന്നു. അതിപ്പോൾ ശരിവെക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. !!


