പത്തനംതിട്ട: ഭരണഘടനയെ അവഹേളിച്ചു നടത്തിയ പ്രസംഗത്തെ സംബന്ധിച്ചു ഹൈക്കോടതി തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അധികാരത്തിൽ തുടരാൻ മന്ത്രി സജി ചെറിയാന് അവകാശമില്ലെന്ന് എഐസിസി വർക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. പ്രസ്‌ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിക്കെതിരേ തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് തള്ളിക്കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു കോടതി നിർദേശിക്കുകയായിരുന്നു. പ്രസംഗത്തിൽ തന്നെ പ്രഥമദൃഷ്ട്യാ ചില സംശയങ്ങൾ കോടതി പ്രകടിപ്പിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ മന്ത്രി രാജിവച്ചൊഴിയുകയാണ് വേണ്ടത്. തന്റെ ഭാഗം കൂടി കോടതി കേട്ടില്ലെന്ന സജി ചെറിയാന്റെ വാദത്തിന് പ്രസക്തിയില്ല. മന്ത്രിയുടെ അഭിപ്രായം തേടിയിട്ടല്ല കോടതി വിധി പറയുന്നത്. കേരളത്തിൽ ഇതിനു മുൻപും കോടതി പരാമർശത്തിന്റെ പേരിൽ മന്ത്രിമാർ രാജിവച്ചിട്ടുണ്ട്. പോലീസ് റിപ്പോർട്ട് ചമച്ചുണ്ടാക്കിയതാണെന്നാണ് കോടതി കണ്ടെത്തൽ.
ഭരണഘടനയെ സംരക്ഷിച്ചുകൊള്ളാമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. കോടതി പരാമർശം കൂടി വന്ന സാഹചര്യത്തിൽ ധാർമികമായി മന്ത്രിക്ക് ഇനി തുടരാൻ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കേരള പോലീസ് അന്വേഷിച്ചാൽ തെളിയില്ല. പി.പി. ദിവ്യയുടെ അറസ്റ്റ് ഒരു നാടകമായിരുന്നുവെന്ന് വ്യക്തമാണ്. ജില്ലാ കലക്ടറുടെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ശരിയായ അന്വേഷണം നടക്കണമെന്നാണ് നവീന്റെ കുടുംബവും ആഗ്രഹിക്കുന്നത്. അതുണ്ടാകുന്നില്ലെന്നു കണ്ടാൽ സിബിഐ അന്വേഷണം അവരും സ്വാഗതം ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പാലക്കാട്ട് യുഡിഎഫ് ജയിക്കുമെന്നതിൽ തർക്കമില്ല. സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയത് വേണ്ട കൂടിയാലോചനയോടെയാണ്. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, ബെന്നി ബഹനാൻ എംപി എന്നിവർ ഇക്കാര്യം തന്നോടു പറഞ്ഞിരുന്നു. പിന്നീട് സന്ദീപ് വാര്യരും വിളിച്ചു. പാലക്കാട് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ സിപിഎം പച്ചയായ വർഗീയത കളിച്ചെന്നും രമേശ് കുറ്റപ്പെടുത്തി. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമം നടന്നു. അവസാനഘട്ടത്തിൽ രണ്ട് പത്രങ്ങളെ തെരഞ്ഞെടുത്തു നൽകിയ പരസ്യവും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


