കൊച്ചി: പിഡിപി നേതാവായ അബ്ദുൾ നാസിർ മഅദനിയുടെ കൊച്ചി കറുകപ്പിള്ളിയിലെ വീട്ടിൽ മോഷണം നടത്തിയ പ്രതിയായ ഹോംനേഴ്സ് പിടിയിൽ. അസുഖ ബാധിതനായ മദനിയെ ശുശ്രൂഷിക്കാൻ നിന്നിരുന്ന ഹോംനേഴ്സ് റംഷാദ് ആണ് അറസ്റ്റിലായത്. 4.6 പവൻ സ്വർണവും 7500 രൂപയും ആണ് കവർന്നത്. ഹോംനേഴ്‌സായി നിന്നിരുന്ന റംഷാദ് മറ്റു 30 ഓളം കേസുകളിൽ പ്രതിയാണ് എന്നും പോലീസ് പറഞ്ഞു..
മഅദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബിയുടെ പരാതിയിലാണ് തിങ്കളാഴ്ച തിരുവനന്തപുരം സ്വദേശിയായ റംഷാദിനെ എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 37 ഗ്രാം സ്വർണാഭരണങ്ങളും 7500 രൂപയും കാണാതായതെന്ന് പരാതിയിൽ പറയുന്നത്.
എളമക്കര പൊലീസ് വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടി.വി കാമറകൾ പരിശോധിച്ചാണ് റംഷാദിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്തു വരുകയാണെന്ന് എളമക്കര പൊലീസ് പറഞ്ഞു. കറുകപ്പിള്ളിയിലെ വീട്ടിലാണ് ഭാര്യ ഉൾപ്പെടെയുള്ള മഅദനിയുടെ കുടുംബം താമസിക്കുന്നത്.


