പത്തനംതിട്ട: കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. മെഴുവേലി വിജയഭവനം വീട്ടിൽ സൂര്യാത്മജനെ (അമ്പു-40) യാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ് അജിതാ ബേഗത്തിന്റെ ഉത്തരവിനെ തുടർന്ന് ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്.
ഇലവുംതിട്ട പോലീസ് സേ്റ്റഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് ആരംഭിച്ച് ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. 2020 മുതൽ ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സേ്റ്റഷനുകളിൽ കൊലപാതകം, അടിപിടി, ഭീഷണിപ്പെടുത്തൽ, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമം, മാനഭംഗശ്രമം, ഗൂഢാലോചന തുടങ്ങിയ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയാണ്. 2021 ൽ ഇലന്തൂർ ഭഗവതിക്കുന്നിൽ എബ്രഹാം ഇട്ടി (52)യെ വെട്ടിക്കൊന്ന കേസിൽ മൂന്നാം പ്രതിയാണ് ഇയാൾ. ഇതുൾപ്പെടെ മൂന്നു കേസുകൾ കോടതിയിൽ വിചാരണയിലാണ്. രണ്ട് കേസുകൾ അന്വേഷണാവസ്ഥയിലാണുള്ളത്. നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ജനങ്ങളുടെ സൈ്വരജീവിതത്തിന് വിഘാതം സൃഷ്ടിച്ചു വന്ന പ്രതിക്കെതിരെ ഡി ഐ ജി ഓഫീസിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി പുറപ്പെടുവിപ്പിച്ച ഡി ഐ ജിയുടെ ഉത്തരവ് ലംഘിച്ച് വീണ്ടും കുറ്റകൃത്യം ചെയ്യുകയോ സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുകയാണെങ്കിൽ കാപ്പ വകുപ്പ് 15(4) പ്രകാരം പ്രോസിക്യൂഷൻ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


