കോഴഞ്ചേരി: മലയാളികൾക്ക് എന്നും നാടൻ ഭക്ഷണം തന്നെയാണിഷ്ടം, പ്രവാസലോകത്തെ മലയാളികൾക്കത് ഒരു ഗൃഹാതുര കൂടിയാണ്. പക്ഷെ ആഗ്രഹിക്കുമ്പോൾ അവർക്കത് കിട്ടണമെന്നില്ല. പ്രവാസ ജീവിതത്തിന്റെ കയ്‌പും മധുരവും നന്നായി മനസിലാക്കിയ ഷാജി പുളിമൂട്ടിൽ എന്ന കോഴഞ്ചേരിക്കാരൻ മലയാളത്തിന്റെ രുചികൾ തനിമയോടെ വിദേശമലയാളികളുടെ നാവിൽ തുമ്പിൽ എത്തിച്ചു.
ആ കൈപ്പുണ്യം കടൽ കടന്നപ്പോൾ അർഹതയ്‌ക്കുള്ള അംഗീകാരവും തേടിയെത്തി. സംസ്‌ഥാന കൃഷി വകുപ്പിന്റെ അവാര്ഡിനര്ഹനായിരിക്കുകയാണ് അദ്ദേഹം.. കടലിനക്കരക്ക് മലയാള രുചികൾ പ്രഭാത ഭക്ഷണം മുതൽ ഭക്ഷ്യസാധനങ്ങൾ വരെ ഷാജി പുളിമൂട്ടിലും ഭാര്യ സൂസനും തങ്ങളുടെ വയനാട് എക്‌സ്പോർട്ടേഴ്‌സ് വഴി കയറ്റിയയക്കുന്നു. കാർഷിക മേഖലയിൽ കയറ്റുമതിക്കുള്ള സംസ്‌ഥാന കാർഷിക വകുപ്പിന്റെ അവാർഡാണ് ഇവരുടെ ഉടമസ്‌ഥതയിൽ ഉള്ള കോഴഞ്ചേരി വയനാട് എക്‌സ്പോർട്ടേഴ്‌സിന് ഇപ്പോൾ ലഭിക്കുന്നത്. പ്രവാസ ജീവിതത്തിലൂടെ വിദേശ മലയാളികളുടെ ഭക്ഷണ ഗൃഹാതുരത്വം നേരിട്ടനുഭവിച്ച ഇവർ നാട്ടിലെത്തി ആരംഭിച്ച സംരംഭത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

ജീവിതത്തിൽ ഏകദേശം പത്ത് വർഷം കുടുംബത്തിൽ നിന്നും അകന്ന് അമേരിക്കയിലും മറ്റുമായി ചിലവഴിച്ചപ്പോഴാണ് വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി ഓർത്തെടുത്തത്. സൂസന്റെ ചെറിയ നുറുങ്ങുകളും പൊടിക്കൈകളും അമ്മയിൽ നിന്ന് കൈമാറിവന്ന പരമ്പരാഗത പാചകക്കുറിപ്പുകളും ഉപയോഗിച്ച് അവിടെ പ്രിയപ്പെട്ട ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി. അക്കാലത്താണ് ഭക്ഷണത്തിന്റെ വ്യത്യസ്‌തമായ രുചി മനസിലാക്കിയതെന്ന് ഷാജി പറയുന്നു. തന്റെ സഹകുടിയേറ്റക്കാർക്ക് വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം നൽകാനുള്ള തീവ്രമായ ആഗ്രഹത്തോടെ ഷാജിയും ഭാര്യയും കേരളത്തിൽ നിന്ന് വിദേശത്തെ അഞ്ചിലധികം രാജ്യങ്ങളിലേക്ക് മികച്ച രുചികളും സുഗന്ധ വ്യഞ്‌ജനങ്ങളും എത്തിക്കാൻ തുടങ്ങി. പരിപ്പുവട, പയർ വറുത്തത്, കേരള ബനാന ഫ്രൈ, എരിവുള്ള കേരള മിശ്രിതങ്ങൾ, മരച്ചീനി ചിപ്‌സ്, ചക്ക ചിപ്‌സ് എന്നിങ്ങനെയുള്ള നമ്മുടെ പ്രിയപ്പെട്ട നാലുമണി പലഹാരങ്ങൾ ആരോഗ്യകരമായ ചേരുവകളുടെ നന്മയിൽ ഇപ്പോൾ വയനാട് എക്‌സ്പോർട്ട്‌സിൽ കയറ്റിയയക്കുന്നു. കൂടാതെ നാടൻ പ്രഭാത ഭക്ഷണവും ഇപ്പോൾ പ്രവാസികൾക്കായി എത്തിക്കുന്നു. പുരസ്‌കാരം ലഭിച്ചതോടെ ഇനി കൂടുതൽ ഉത്തരവാദിത്വമാണ് ഉണ്ടാകുന്നതെന്ന് ഷാജി പുളിമൂട്ടിൽ പറഞ്ഞു.



