തിരുവനന്തപുരം: സാഫ് ഗെയിംസ് മെഡൽ ജേതാവും ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത അത്‌ലറ്റ് ടിയാന മേരി തോമസിന് കായിക വകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷനിൽ ജൂനിയർ സ്‌പോർട്‌സ് ഓർഗനൈസറായി നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കായികനേട്ടങ്ങൾ കണക്കിലെടുത്തുള്ള പ്രത്യേക പരിഗണനയിലാണ് തീരുമാനം. എൽ ഡി ക്ലർക്കിന്റെ ശമ്പള സ്‌കെയിലും അനുവദിക്കും.
ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരിൽ ശിക്ഷാ നടപടികൾക്ക് വിധേയരാകുന്ന കായികതാരങ്ങൾ ഒരു ഘട്ടത്തിലും സ്‌പോട്‌സ് ക്വാട്ട നിയനത്തിന് അർഹരല്ലെന്ന നിലവിലെ വ്യവസ്ഥ കേന്ദ്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കണമെന്ന് പൊതു ഭരണ വകുപ്പിന് മന്ത്രിസഭ നിർദ്ദേശം നൽകുകയും ചെയ്തു.
രാജ്യത്തിനും സംസ്ഥാനത്തിനുമായി നിരവധി മെഡലുകൾ നേടിയ, പിന്നോക്ക ജീവിത സാഹചര്യമുള്ള തനിക്ക് പ്രത്യേക പരിഗണനയിൽ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന മുഖ്യമന്ത്രിയ്ക്കും കായിക മന്ത്രിയ്ക്കും നിവേദനം നൽകിയിരുന്നു. നിവേദനം പരിഗണിച്ച് സ്‌പോട്‌സ് കേരള ഫൗണ്ടേഷനിൽ ജൂനിയർ സ്‌പോർട്‌സ് ഓർഗെൈനസർ തസ്തിക സൃഷ്ടിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാൻ നിർദ്ദേശം നൽകി. ഇതുപ്രകാരം, ടിയാനയ്ക്ക് പ്രസ്തുത തസ്തികയിൽ നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.


