തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ഇടതുപക്ഷ സഖ്യ കക്ഷി കൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐ ക്യാമറ പദ്ധതി നടപ്പിലാക്കുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യത്തെപറ്റി കൂടി സർക്കാർ പരിശോധിക്കണം. അസൗകര്യങ്ങൾ എന്ന് പറയുമ്പോൾ അതിൽ രണ്ട് വശങ്ങളുണ്ട്. എഐ ക്യാമറ വിവാദത്തിൽ സർക്കാർ അന്വേഷണം നടക്കുന്നുണ്ട്. അഭ്യൂഹങ്ങളിൽ പ്രതികരിക്കുന്നില്ല. സത്യം പുറത്തുവരട്ടെ എന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. അതേസമയം എഐ ക്യാമറ വിവാദത്തിൽ തുടർ സമരങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് ഇന്ന് ഉന്നതാധികാരസമിതി യോഗം ചേർന്നു. എഐ ക്യാമറ അഴിമതി ആരോപണത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എഐ ക്യാമറ ഇടപാടിന് പിന്നിലെ അഴിമതി സംബന്ധിച്ച് പ്രതികരിക്കാൻ സർക്കാർ തയാറാകാത്തതെന്ത് എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇക്കാര്യത്തിലെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്നാണ് പ്രതിപക്ഷ ആവശ്യം.


