ഇടുക്കി – സി.എച്ച്.ആർ വനമേഖലയിൽ കുത്തകപ്പാട്ട വ്യവസ്ഥകൾ ലംഘിച്ച് അനധികൃത നിർമാണങ്ങൾ വ്യാപകമാകുമ്പോളും അധികൃതർക്ക് കണ്ട ഭാവമില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ബഹുനില മന്ദിരങ്ങളും റിസോർട്ടുകളും ഉയരുന്നത്. ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രദ്ധ പള്ളിവാസൽ, മൂന്നാർ മേഖല കേന്ദ്രീകരിച്ച അവസരം മുതലെടുത്താണ് നിർമ്മാണങ്ങൾ.
ഏക്കർ കണക്കിന് ഭൂമിയുള്ള വൻകിടക്കാർ ഏലത്തോട്ടത്തിനുള്ളിൽ അതീവ രഹസ്യമായാണ് നിർമാണം നടത്തുന്നത്. ഏലത്തോട്ട പാട്ടവസ്തുവിൽ ഏലകൃഷി മാത്രമെ അനുവാദമുള്ളൂ. എന്നാൽ, നിയമം അട്ടിമറിച്ച് റിസോർട്ടുകളും നീന്തൽക്കുളങ്ങളും ഉൾപ്പെടെ വൻ നിർമാണമാണ് നടക്കുന്നത്. വൻ മരങ്ങൾ വെട്ടി മണ്ണിട്ട് മൂടിയും കൂറ്റൻ പാറകൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നശിപ്പിച്ചുമാണ് നിർമാണം നടത്തുന്നതെങ്കിലും വനം വകുപ്പ് പോലും മൗനം തുടരുകയാണ്.
വാർത്തയായതോടെ അധികൃതർ ഇടപെട്ടു. വണ്ടൻമേട്ടിലെ കുത്തക പാട്ട ഭൂമിയിൽ ചട്ടങ്ങൾ ലംഘിച്ച് നടത്തിയ നിർമ്മാണങ്ങളും അനധികൃത മരം മുറിയും സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ എസ് അരുൺ ഐ എഫ് എസ് പറഞ്ഞു.വിശദമായ അന്വേഷണത്തിലൂടെ മാത്രമെ ചട്ടലംഘനങ്ങൾ കണ്ടെത്താനാകു. വരും ദിവസങ്ങളിൽ സ്ഥല പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


