പത്തനംതിട്ട – നമ്മുടെ രാജ്യം എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ പത്തനംതിട്ട അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും മറ്റൊരു ചരിത്രം കുറിക്കുകയാണ്. പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് വച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന സെറിമോണിയൽ പരേഡിൽ ഇത്തവണ കേരളാ സിവിൽ ഡിഫൻസ് ജില്ലാ ടീമിനെ പ്രതിനിധീകരിക്കുന്നത് ജില്ലയിലെ വിവിധ നിലയങ്ങളിൽ നിന്നുള്ള 30 വനിതകൾ ആണ്. പത്തനംതിട്ട ഫയർ ഫോഴ്സ് ആസ്ഥാന നിലയത്തിൽ ഈ മാസം ഏഴ് മുതൽ ഇവർ കഠിന പരിശീലനത്തിൽ ആണ് ഇവർ.
ഈ ടീമിനെ നയിക്കുന്നത് പ്രക്കാനം നന്ദനത്തിൽ റിട്ടയേർഡ് ആർമി ക്യാപ്റ്റൻ സന്തോഷ് കുമാറിന്റെയും സ്മിത എം നായരുടെയും മകൾ നന്ദന കൃഷ്ണ ആണ്. സ്മിത എം നായരും പരേഡിൽ സിവിൽ ഡിഫൻസ് ടീമിനായി ഇറങ്ങുന്നുണ്ട്. ഇവർ രണ്ട് പേരും പത്തനംതിട്ട സിവിൽ ഡിഫൻസ് ടീമിന്റെ ഭാഗമാണ്. കഴിഞ്ഞ കോവിഡ് കാലം മുതൽ സിവിൽ ഡിഫൻസിൽ സജീവ സാന്നിധ്യം ആയിരുന്ന സ്മിത എം നായർ നിലവിൽ പത്തനംതിട്ട സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ആയി സേവനം അനുഷ്ഠിക്കുന്നു. മകൾ നയിക്കുന്ന പരേഡിൽ അമ്മയും ഉൾപ്പെടുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും ബി.എസ്‌സി സുവോളജി ബിരുദം നേടിയിട്ടുള്ള നന്ദന കൃഷ്ണ കോളേജ് എൻ.സി.സി യൂണിറ്റിൽ സീനിയർ അണ്ടർ ഓഫീസർ ചുമതല വഹിച്ചിരുന്നു. രണ്ടായിരത്തി ഇരുപത്തിനാല് ജനുവരി ഇരുപത്തിയാറിന് ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നും ഉള്ള പ്രതിനിധി ആയി പങ്കെടുത്ത നന്ദനാ കൃഷ്ണ ജനുവരി ഇരുപത്തിയെഴിനു ഡൽഹി കരിയപ്പ ഗ്രൗണ്ടിൽ നടന്ന പ്രൈം മിനിസ്റ്റേഴ്സ് റാലിയിലും തന്റെ സാന്നിധ്യം അറിയിച്ചു.
ഇവർക്ക് പുറമേ സീതത്തോട് സിവിൽ ഡിഫൻസ് യൂണിറ്റിൽ നിന്നും ഉള്ള സീമ രാഘവനും മകൾ അർച്ചനയും, കെ.ബി ബിന്ദുവും മകൾ അയന അർജ്ജുനനും ഇത്തവണത്തെ പരേഡിൽ സിവിൽ ഡിഫൻസ് ടീമിനായി അണിനിരക്കുന്നുണ്ട്. സീതത്തോട് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ കൂടി ആണ് സീമ രാഘവൻ.
2020 ൽ രൂപീകൃതം ആയി നാളിത് വരെയുള്ള സിവിൽ ഡിഫൻസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു പൂർണ്ണ വനിതാ പ്ലാറ്റൂൺ തന്നെ പരേഡിന് ഇറങ്ങുന്നത്.

സീമാ രാഘവൻ & അർച്ചന ആർ.എസ്
സീമ നിലവിൽ സീതത്തോട് നിലയത്തിലെ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റുവാർഡൻ ആണ്. ഹിസ്റ്ററി ബിരുദധാരിണി ആണ് മകൾ അർച്ചന ആർ.എസ്. സീമയുടെ ഭർത്താവ് പി.ആർ രാമചന്ദ്രനും, മൂത്തമകൾ ആര്യ രാമചന്ദ്രനും ഉൾപ്പെടെ ഈ കുടുംബത്തിലെ നാലുപേർ സിവിൽ ഡിഫൻസ് അംഗങ്ങളാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

