അടൂർ – ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചന്റെ പത്നിയും സ്നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും ജീവിതസാക്ഷ്യമായി അനേകരുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന ഡെയ്‌സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം മാർത്തോമ്മാസഭ കുന്നംകുളം – മലബാർ ബിഷപ്പ് അഭിവന്ദ്യ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ അടൂറിൽ നിർവഹിച്ചു. അടൂർ ഭദ്രാസന ബിഷപ്പായ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെട്രോപൊലീത്ത അധ്യക്ഷത വഹിച്ചു. തുടക്കത്തിൽ നടന്ന അനുസ്മരണ പ്രാർഥനക്ക് ബിഷപ്പുമാരും വൈദീകരും നേതൃത്വം വഹിച്ചു. റെവ ഡോ മാത്യു ഡാനിയേൽ അനുഗ്രഹ പ്രഭാഷണം നടത്തി.
കേരള നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ “കരുതലിന്റെയും കരുണയുടെയും സംസ്കാരം വളർത്തുന്നതിൽ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും പങ്ക്” എന്ന വിഷയത്തിൽ പ്രഥമ ഡെയ്‌സി പാപ്പച്ചൻ സ്മാരക പ്രഭാഷണം നടത്തി.
സമൂഹത്തെ നിയമങ്ങൾ ഭരിക്കാമെങ്കിലും ഒരു സമൂഹത്തെ മഹത്തരമാക്കുന്നതു മനുഷ്യരുടെ കരുണയും പരസ്പര വിശ്വാസവും സാമൂഹിക ഉത്തരവാദിത്വവുമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഏകാന്തത, മാനസീക സമ്മർദ്ദം, കുടുംബ ബന്ധങ്ങളിലെ മാറ്റങ്ങൾ, വയോജനങ്ങളുടെ സുരക്ഷയും പരിചരണവും, ലഹരിയുടെ വ്യാപനം, ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്ന ഒറ്റപ്പെടൽ, അസഹിഷ്ണുതയും സാമൂഹിക ദ്രുവീകരണവും, കാലാവസ്ഥാവ്യതിയാനവും പ്രകൃതി ദുരന്തങ്ങളും സൃഷ്ടിക്കുന്ന മാനവിക പ്രതിസന്ധികൾ എന്നിവ ഇന്നത്തെ നമ്മുടെ സമൂഹം നേരിടുന്ന വെല്ലുവിളികളാണെന്നു ശ്രീ തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികളെ നേരിടാൻ സർക്കാർ മാത്രം വിചാരിച്ചാൽ കഴിയുകയില്ലായെന്നും അതിനു കുടുംബങ്ങളും, എല്ലാത്തരം സ്ഥാപനങ്ങളും, മത സാമൂഹിക സംഘടനകളും മാധ്യമങ്ങളും എല്ലാം പങ്കാളികളാകേണ്ടതുണ്ടെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. അതുകൊണ്ടുതന്നെ നമ്മുടെ വികസന മാതൃകകൾ കരുണയിൽ അധിഷ്ഠിതമാകണമെന്നും നമ്മുടെ കാഴ്ചപ്പാടുകൾ മനുഷ്യകേന്ദ്രികൃതവും, പരിസ്ഥി സൗഹൃദവും, സാമൂഹിക നീതിയിൽ അധിഷ്ഠിതവുമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഡെയ്‌സി പാപ്പച്ചന്റെ ജീവിതവും സേവനപാരമ്പര്യവും അനുസ്മരിക്കുന്ന ‘ഡെയ്‌സി പാപ്പച്ചൻ സ്മരണിക’ ഓർത്തഡോസ് സഭാ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സെറാഫിം മെത്രാപ്പോലിത്ത നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. ഡെയ്സി പാപ്പച്ചനെപ്പറ്റിയുള്ള വീഡിയോ പ്രകാശനവും നടന്നു.
സമ്മേളങ്ങളിൽ അഡ്വ പഴകുളം മധു എം എൽ എ, അഡ്വ ടി വി ശാന്തകുമാർ എം എൽ എ, ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ, മാത്തോമാ സഭാ അല്മായ സെക്രട്ടറി അഡ്വ അൻസിൽ കോമാട്ട്, അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി റീന സാമുവേൽ, മുൻ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ, സിപിഎം സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രീ ഉദയഭാനു, റെവ അനീഷ് തോമസ് ജോൺ, ശ്രീ ജോൺ മാത്യു, ശ്രീമതി സൂസമ്മ ചാക്കോ, ലൈഫ് ലൈൻ ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, മെഡിക്കൽ ത്യരെക്ടർ ഡോ മാത്യൂസ് ജോൺ, കേരളാ കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ഡി കെ ജോൺ, ബി ജെ പി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രീ ടി ആർ അജിത്കുമാർ, ലൈഫ് ലൈൻ സിഇഒ ഡോ ജോർജ് ചാക്കച്ചേരി തുടങ്ങിയവർ സംസാരിച്ചു.
ജനപ്രതിനിധികൾ, സഭാ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വിവിധ മേഖലകളിലെ വിശിഷ്ടാതിഥികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ – ഡെയ്‌സി പാപ്പച്ചൻ സ്മരണിക’ ഓർത്തഡോസ് സഭാ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സെറാഫിം മെത്രാപ്പോലിത്ത നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്യുന്നു. ഡോ മാത്യൂസ് മാർ മക്കാരിയോസ് എപ്പിസ്‌കോപ്പ, റെവ മാത്യൂസ് മാർ സെറാഫിം എപ്പീസ്‌കോപ്പാ, ശ്രീ പഴകുളം മധു എംഎൽഏ, ശ്രീ ചിറ്റയം ഗോപകുമാർ, മാർത്തോമാ സഭ അല്മായ സെക്രട്ടറി അഡ്വ. അൻസിൽ കോമാട്ട്, സിപിഎം സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രീ ഉദയഭാനു, റെവ അനീഷ് തോമസ് ജോൺ, ശ്രീ ജോൺ മാത്യു, ഡോ സിറിയക് പാപ്പച്ചൻ, ഡോ മാത്യൂസ് ജോൺ എന്നിവരാണ് സമീപം.


