പത്തനംതിട്ട – ക്രിസ്ത്യൻ, മുസ്ലീ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ന്യൂനപക്ഷ കമ്മീഷൻ സേവനം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ. ന്യൂനപക്ഷ വിഭാഗക്കാർ ഏറെയുള്ള ജില്ലയായിട്ടും കമ്മീഷന്റെ മുന്നിൽ എത്തുന്ന പരാതികളുടെ എണ്ണം കുറവാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിന് ശേഷം പ്രതികരിക്കുകയായിരുന്നു എ സൈഫുദ്ദീൻ.
രണ്ട് പരാതി സിറ്റിംഗിൽ പരിഗണിച്ചു. നികത്ത് ഭൂമിയിൽ വീട് വയ്ക്കാൻ അനുവാദം തേടിയുള്ള നിരണം സ്വദേശിയുടെ പരാതി ജില്ല കലക്ടർ ഇടപെട്ട് പരിഹാരം കാണാൻ നിർദേശിച്ചു. ജനങ്ങളുടെ നന്മയ്ക്കായാണ് നിയമങ്ങളെ ഉദ്യോഗസ്ഥർ വ്യാഖ്യാനിക്കേണ്ടതെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. സെമിത്തേരി ലൈസൻസിനായുള്ള ഐപിസി എബനേസർ മല്ലശ്ശേരി സഭയുടെ ആവശ്യം സാമൂഹിക പ്രശ്നമായി പരിഗണിച്ച് ജില്ല ഭരണകൂടവും തദ്ദേശ സ്ഥാപനവും ബന്ധപ്പെട്ടവരെ വിളിച്ചു ചർച്ച ചെയ്ത് പരിഹരിക്കണം. ഇതിന് മുൻകൈ എടുക്കാൻ പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.


