പത്തനംതിട്ട: ആറൻമുള വിമാനത്താവള പദ്ധതിയിലെ ഡ്രോൺ സർവ്വേയിൽ പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബിജെപി ശക്തമായി എതിർക്കുമെന്ന് പറഞ്ഞ കുമ്മനം വിമാനത്താവളത്തിനായുള്ള പുതിയ നീക്കം ദുരൂഹമെന്നും അഭിപ്രായപ്പെട്ടു. ഭൂമി കച്ചവടമാണ് ലക്ഷ്യമെന്നും കുമ്മനം ആരോപണമുന്നയിച്ചു. ഒരിക്കലും ആറന്മുളയിൽ അനുമതി കിട്ടില്ല. ആയിരം ഏക്കർ ഒരു വിമാനത്താവളത്തിനായി ഏറ്റെടുക്കുമ്പോൾ ഇല്ലാതാകുന്നത് ആറൻമുളയും, സമീപ പ്രദേശങ്ങളുമാണ്. ഇവിടെ നിന്നൊക്കെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ട് വേണോ വിമാനത്താവളം ? പമ്പയുടെ തീരങ്ങളിലെ പാടശേഖരങ്ങൾ ഒക്കെ മണ്ണിട്ട് മൂടി വേണോ വിമാനത്താവളം ?
കൊടുമൺ അടക്കം മറ്റു സ്ഥലങ്ങളിൽ പദ്ധതി സാധ്യത നോക്കണം. ജനങ്ങൾ രംഗത്തിറങ്ങുമെന്നും പുതിയ സർക്കാർ വന്നു എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. അബിൻ വർക്കി പ്രദേശത്തെ ജനങ്ങളെ കേട്ടിട്ടും വിഷയങ്ങൾ പഠിച്ചിട്ടല്ല പറയുന്നത്. ഒരു നിർമ്മാണവും സഹിക്കാൻ പറ്റുന്ന ഭൂമിയല്ല ആറന്മുളയിലേത്. എല്ലാവർഷവും വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലമായി ആറന്മുള മാറിയെന്നും വയനാട് കണ്ടെങ്കിലും പാഠം പഠിക്കണമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.


