എടത്വ : തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ ഗോപകുമാർ വാർഷിക റിപ്പോർട്ടും ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായി റിക്സൺ എടത്തിൽ (പ്രസിഡന്റ് ), അരുൺ പുന്നശ്ശേരിൽ ( സെക്രട്ടറി ) , ഷിക്കു കുര്യൻ ( ട്രഷറാർ ), ജോജി വയലപ്പള്ളി, മധു ഇണ്ടംതുരുത്തിൽ ( വൈസ് പ്രസിഡന്റുമാർ ) ഡോ ജോൺസൺ വി.ഇടിക്കുള, ജോമോൻ ചക്കാലയിൽ (ജോ:സെക്രട്ടറിമാർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റി രൂപികരിച്ചു.

സമ്മേളനത്തില്‍ തലവടി ടൗൺ ബോട്ട് ക്ലബ് ഭാരവാഹികള്‍, തലവടി ചുണ്ടൻ വള്ളം ഓഹരി ഉടമകൾ, തലവടി ചുണ്ടൻ വള്ളം ഫാൻസ് അസോസിയേഷന്‍, തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്‍ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.തലവടി ചുണ്ടന് നിലവിൽ അഞ്ഞൂറിലധികം ഓഹരി ഉടമകൾ ഉണ്ട്.
കുറുവിലങ്ങാട്ട് നിന്നും എത്തിച്ച 120ൽ അധികം വർഷം പഴക്കമുള്ള തടിയിൽ 2022 ഏപ്രിൽ 21ന് ആണ് ഉളികുത്ത് കർമ്മം നടന്നത്. 2023 പുതുവത്സര ദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടന് 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉണ്ട്. 83 തുഴച്ചിൽക്കാരും 5 പങ്കായകാരും,9 നിലക്കാരും ഉൾപ്പെടെ 97 പേര്‍ക്കാണ് കയറാൻ പറ്റുന്നത്.


