എടത്വ : സ്കൂൾ തുറക്കാൻ ഇനി ഒരാഴ്ച മാത്രം. വിദ്യാർഥികൾ അടക്കം സഞ്ചരിക്കേണ്ട റോഡുകൾ വെള്ളക്കെട്ട് നിറഞ്ഞ കുണ്ടും കുഴിയുമായി.
കുട്ടനാട്ടിൽ കുടിവെള്ള വിതരണം ചെയ്യുന്നതിന് റോഡുകൾ വെട്ടി പൊളിച്ചാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. ആകെ 10 അടി മാത്രം വീതിയുള്ള റോഡുകളുടെ ഇരു വശങ്ങളിൽ ജെസിബി ഉപയോഗിച്ച് കുഴികൾ എടുക്കുന്നത് മൂലം റോഡിലെ ടാർ കൂടി ഇളകി മാറുകയാണ്. തിരെഞ്ഞെടുപ്പിന് മുമ്പ് ചില ഇടങ്ങളിൽ പൈപ്പ് ലൈൻ വലിച്ചു. റോഡ് വെട്ടി പൊളിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. പൂർവ്വ സ്ഥിതിയിലാക്കുമെന്ന് കരാറുകാർ വാഗ്ദാനം ചെയ്തെങ്കിലും റോഡുകൾ ഇപ്പോൾ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്ന വാഹനങ്ങൾ ഇപ്പോൾ ഈ റോഡിലൂടെ വരാൻ മടിക്കുകയാണ്. ഇതു മൂലം കുട്ടികളുടെ മാതാപിതാക്കൾ ആശങ്കയിലാണ്.
വെട്ടിപ്പൊളിച്ച റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകകാശ കമ്മീഷന് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള ഹർജി നല്കി.



