കോട്ടയം – ഏറ്റുമാനൂരിനടുത്ത് പേരൂരിൽ അഭിഭാഷക രണ്ട് മക്കളെയും കൊണ്ട് മീനച്ചിലാറ്റിൽ ചാടി. അഭിഭാഷകയും, പിഞ്ചു മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവരാണ് മരണപ്പെട്ടത്. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു അഡ്വ. ജിസ്മോൾ. നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുകയും രണ്ടു കുട്ടികളെയും കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടികൾ മരിച്ചു. ഈ സമയത്തുതന്നെയാണ് അമ്മയെ പുഴക്കരയിൽ ആറുമാനൂർ ഭാഗത്തുനിന്ന് നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.


