സന്നിധാനം – ഹരിവരാസനം പുരസ്‌കാരം ലഭിച്ച പുണ്യനിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ലെന്ന് നാഗസ്വര കലാകാരൻ തിരുവിഴ ജയശങ്കർ. ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവനിൽ നിന്നും ഹരിവരാസനം പുരസ്‌കാരം ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 12-ാം വയസിൽ നാഗസ്വര വായന ആരംഭിച്ചു, 90-ാം വയസിലും അർപ്പണ ബോധത്തോടെ വായന തുടരുന്നു. കലാജീവിതത്തിൽ നിരവധി അവാർഡ് ലഭിച്ചെങ്കിലും ഹരിവരാസനം പുരസ്‌കാരം അതിലുമേറെ വിലമതിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതത്തിൽ ഇതിൽ കൂടുതലായി ഒന്നും നേടാനില്ല. നവതിയിൽ പുരസ്‌കാരം ലഭിച്ചത് അതീവ സന്തോഷവാനാക്കി. മനസിൽ ഉൾകൊണ്ട് ഓരോ കീർത്തനം വായിക്കുന്നതിനാൽ സംഗീതത്തിന്റെ ഭാവം ആസ്വാദകർക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. സ്വയം ആസ്വദിച്ചാണ് ഓരോ കീർത്തനവും അവതരിപ്പിക്കുന്നത്. സംഗീതത്തിന് ലഭിക്കുന്ന അംഗീകാരം അതിന്റെ ഭാവാത്മകത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മുൻ രാഷ്ട്രപതി എ. പി. ജെ. അബ്ദുൽ കലാമിൽ നിന്ന് ലഭിച്ച അനുമോദനം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


