ഇലവുംതിട്ട : ഇന്ന് രാവിലെ പബ്ലിക്ക് മാർക്കറ്റിൽ 4 പേരെ തെരുവുനായ കടിച്ചു. ചന്തയിൽ മാടക്കട നടത്തുന്ന ഇലന്തൂർ സ്വദേശി അനിയൻ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. രാവിലെ 10 മണിയോടെയാണ് പേപിടിച്ചതെന്ന് കരുതപ്പെടുന്ന നായ ചന്തയിൽ ഓടിയെത്തി ആളുകളെ കടിച്ചത്. മാടക്കട കച്ചവടക്കാരനെ കടിച്ച ശേഷം ചന്തയിലും ഓട്ടോ സ്റ്റാന്റിലും ഓടി നടന്ന് ആളുകളെ കടിക്കുകയായിരുന്നു. അക്രമാസക്തനായ തെരുവു നായയെ നാട്ടുകാർ തല്ലിക്കൊന്നു. 4 പേർക്കാണ് നായയുടെ നേരിട്ടുള്ള കടിയേറ്റത്. നായയെ സ്പർശിച്ചവർ ഉൾപ്പെടെ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിൽസ തേടിയിരിക്കുകയാണ്. നല്ലാനിക്കുന്ന് സി. എച്ച്. സിയിൽ എത്തിയവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പഞ്ചായത്തംഗംങ്ങൾ അടക്കം സ്ഥലത്തെത്തുകയും, നായക്ക് പേവിഷബാധ ഉണ്ടോയെന്നറിയാനുള്ള പരിശോധനക്കായി മഞ്ഞാടിയിലെ ലാബിലേക്കയക്കുകയും അൽപ്പം മുമ്പ് പതിമൂന്നാം വാർഡ് മെമ്പറായ ജിതിൻ ബാബു ലാബിലെ പരിശോധനാ ഫലം പോസിറ്റിവ് ആണെന്നും, പേവിഷബാധ സ്ഥിരീകരിച്ചു എന്നറിയിക്കുകയും ചെയ്തു.
ഇലവുംതിട്ടയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. പേവിഷബാധ സ്ഥിരീകരിച്ച ഈ നായതന്നെ മറ്റു നായ്ക്കളെ കടിച്ചിരിക്കാനുള്ള സാദ്ധ്യതയുണ്ട്. തെരുവുനായകൾക്ക് ഭക്ഷണം നല്കുന്നവരടക്കം സൂക്ഷിക്കുന്നത് നല്ലതായിരിക്കും.


