ആലപ്പുഴ – ദർശന പുണ്യമായി ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാരീപൂജ. സ്ത്രീകളെ ദേവതാ സങ്കൽപ്പമായി കരുതി ആചര വിധിപ്രകാരം പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ദേവിക്ക് അഭിമുഖമായി ഇരുത്തി പാദം കഴുകി പൂജിക്കുന്ന ചടങ്ങിനാണ് ചക്കുളത്തുകാവ് ക്ഷേത്രം സാക്ഷ്യം വഹിച്ചത്. സ്ത്രീകളിൽ ദൈവാംശം കല്പിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ പവിത്രമായ ആചാരം ദർശിക്കാനും പങ്കെടുക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സ്ത്രീ ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. സ്ത്രീകളെ ദ്രോഹിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളെ ദേവതയായി കണ്ടുകൊണ്ട് അവരുടെ പാദം കഴുകി പൂജിച്ച് ആരാധിക്കുന്ന ചടങ്ങ് മറ്റൊരു ക്ഷേത്രത്തിലും ദർശിക്കാനില്ല.
പുലർച്ചെ വിശേഷാൽ പൂജകൾക്ക് ശേഷം നാരീപൂജ ചടങ്ങിന് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. 9.30 ന് പ്രസിദ്ധമായ നാരീപൂജ ചടങ്ങ് ആരംഭിച്ചു. സി.ഇ.ഒ $. ലീഡ് ഡിസൈനർ ഓഫ് ശീമാട്ടി ശ്രീമതി. ബീനാ കണ്ണൻൻ്റെ പാദം കഴുകി പൂജിച്ച് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നാരീപൂജ ഉദ്ഘാടനം ചെയ്തു. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിച്ചു. വിളിച്ചു ചൊല്ലി പ്രാർത്ഥന രമേശ് ഇളമൺ നമ്പൂതിരി നിർവഹിച്ചു.
ചക്കുളത്തമ്മ മാത്യുസമിതി, തിരു ഉത്സവ കമ്മറ്റി,മീഡിയ കൺവീനർ അജിത്ത് കുമാർ പിഷാരത്ത്, എന്നിവർ നേത്യുത്വം നൽകി. 26 ന് രാവിലെ 9 ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും. സമാപന ദിവസമായ 27 ന് കാവടി – കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.


