പത്തനംതിട്ട – തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിൽ 10,62,815 വോട്ടർമാർ ഡിസംബർ ഒമ്പതിന് സമ്മതിദാനവകാശം വിനിയോഗിക്കും. സ്ത്രീകൾ 5,71,974, പുരുഷൻമാർ 4,90,838, ട്രാൻസ്‌ജെൻഡർ മൂന്ന് എന്നിങ്ങനെയാണ് കണക്ക്. നഗരസഭ, ത്രിതല പഞ്ചായത്ത് വാർഡുകളിലേക്ക് ആകെ 3,549 സ്ഥാനാർഥികളുണ്ട്. 1909 വനിതകൾ, 1640 പുരുഷന്മാരുമാണ് മത്സരരംഗത്തുള്ളത്. 53 ഗ്രാമപഞ്ചായത്തുകളിലെ 833 നിയോജകമണ്ഡലങ്ങളിലായി 2710 സ്ഥാനാർഥികളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ 114 നിയോജകമണ്ഡലങ്ങളിലായി 346 സ്ഥാനാർഥികളും ജില്ലാ പഞ്ചായത്തിലെ 17 നിയോജകമണ്ഡലങ്ങളിലായി 54 സ്ഥാനാർഥികളും നഗരസഭയിൽ 135 നിയോജകമണ്ഡലങ്ങളിലായി 439 സ്ഥാനാർഥികളും ജനവിധി തേടും. 1,225 പോളിംഗ് ബൂത്തുകളിലായി 6250 ബാലറ്റ് യൂണിറ്റും 2210 കൺട്രോൾ യൂണിറ്റും സജ്ജമായി. 5,896 പോളിംഗ് ഉദ്യോഗസ്ഥർ വോട്ടെടുപ്പ് നിയന്ത്രിക്കും.
പോളിംഗ് തുടങ്ങുന്നതിന് മുമ്പ് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക്ക്‌പോൾ രാവില ആറിന് തുടങ്ങും. പോളിംഗ് സ്റ്റേഷനിൽ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഉണ്ടാകും. കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശതയുള്ളവരും രോഗബാധിതരും പ്രായമായവരുമായ വോട്ടർമാർക്ക് ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്താം.


