തലവടി – ആംബുലൻസ് കയറിച്ചെല്ലാൻ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയ രോഗി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് കറുകപ്പറമ്പ് വീട്ടിൽ രഞ്ജീവ് (45) ആണ് മരിച്ചത്. കോതക്കേരി-കറുകപ്പറമ്പ് എസ്.സി ഉന്നതിയിലേയ്ക്കുള്ള വഴിയിലെ കല്ലുകെട്ടു കാരണം ചെളിയും കുഴികളും നിറഞ്ഞ റോഡിൽ ആംബുലൻസ് കുടുങ്ങി. ഡ്രൈവറും നാട്ടുകാരും ചേർന്ന് വാഹനം മുന്നോട്ട് നീക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടർന്ന് രഞ്ജീവിൻ്റെ പിതാവ് ഉണ്ണി കല്ലുകെട്ട് പൊളിച്ചാണ് ആംബുലൻസ് വീട്ടിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കാൻ ഒരുമണിക്കൂറോളം വൈകിയിരുന്നു. അത്യാസന്ന നിലയിലെത്തിയ രോഗിയെ പിന്നീട് ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഗുരുതര കരൾ രോഗം ബാധിച്ച രഞ്ജീവിന് 115 കിലോയോളം തൂക്കമുണ്ടായിരുന്നു. രോഗിയെ ചുമന്ന് റോഡിൽ എത്തിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനാലാണ് ആംബുലൻസ് വീട്ടിലേയ്ക്ക് എത്തിക്കാനുള്ള ശ്രമം നടത്തിയത്. മൃതദേഹം എടത്വാ സ്വകാര്യ മോർച്ചറിയിൽ. സംസ്കാരം 30 ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മാതാവ്: രാജമ്മ.


