പത്തനംതിട്ട- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ടയില്‍ നിന്ന് പട്ടാഴി വഴി തിരുവനന്തപുരത്തേക്ക് സര്‍വീസ് അനുവദിച്ച കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് പത്തനംതിട്ട ഡിപ്പോയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജനകീയമായ പ്രവര്‍ത്തനങ്ങളിലൂടെ കെഎസ്ആര്‍ടിസി മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. പ്രതിദിനം 14 ലക്ഷം രൂപ എന്ന ലക്ഷ്യം മറികടന്ന് 19 ലക്ഷം രൂപ വരുമാനം നേടിയ പത്തനംതിട്ട ഡിപ്പോയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ഗുണഭോക്താക്കളുള്ള നാടാണ് പത്തനംതിട്ടയെന്നും മന്ത്രി പറഞ്ഞു.

എല്ലാ ദിവസവും രാവിലെ 5.20 നാണ് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നത്. ചന്ദനപ്പള്ളി, ഏഴംകുളം, പട്ടാഴി ക്ഷേത്രം, കൊട്ടാരക്കര, വെഞ്ഞാറമൂട്, ടെക്‌നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി വഴി 8.40 ഓടെ തിരുവനന്തപുരത്ത് എത്തും.
കെഎസ്ആര്‍ടിസിയും വിവോ കമ്പനിയും സംയുക്തമായി ഒരുക്കിയ ശിതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം ദേവസ്വം നല്‍കിയ എയര്‍പോര്‍ട്ട് ചെയറുകളുടെ ഏറ്റുവാങ്ങലും മന്ത്രി നിര്‍വഹിച്ചു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി.മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റോയ് ജേക്കബ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മനോജ് മാധവശ്ശേരില്‍, എം മുഹമ്മദ് സാലി, ഷാഹുല്‍ ഹമീദ്, വര്‍ഗീസ് മുളയ്ക്കല്‍, നിസാര്‍ നൂര്‍മഹാല്‍, നൗഷാദ് കണ്ണങ്കര തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *