ഇടുക്കി : കേരള – തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ഉൾനാടൻ പ്രദേശങ്ങളിൽ മ്യൂൾ അക്കൗണ്ട് തട്ടിപ്പുസംഘങ്ങൾ സജീവമായി. അക്കൗണ്ട് നമ്പറുകൾ കൈക്കലാക്കി നിയമവിരുദ്ധമായ പണമിടപാടുകൾ നടത്തുകയാണ് ഈ സംഘങ്ങളുടെ പ്രധാന ലക്ഷ്യം. ഏതാനും ആഴ്ചകളായി മേഖലയിലെ നിരവധി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ബാങ്ക് അക്കൗണ്ടുകൾ സംഘം ദുരുപയോഗം ചെയ്യുന്നതായാണ് വിവരം.
തമിഴ്‌നാട്ടിലെ കമ്പം, ഗൂഡല്ലൂർ, തേനി എന്നിവിടങ്ങളിൽ നിന്നുള്ള ഇടനിലക്കാരാണ് ഈ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. സാമ്പത്തികമായി പ്രയാസമുള്ളവരെയും എളുപ്പത്തിൽ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങളെയും ലക്ഷ്യമിട്ടാണ് ഇവർ കെണിയൊരുക്കുന്നത്.
പുതിയ ബാങ്ക് അക്കൗണ്ടുകൾ എടുപ്പിച്ച്, അതിലെ വിവരങ്ങൾ കൈവശപ്പെടുത്തുകയാണ് ഇവരുടെ ആദ്യത്തെ രീതി.അക്കൗണ്ട് വിവരങ്ങൾ ലഭിച്ച ശേഷം, ഈ അക്കൗണ്ടുകളിലേക്ക് പണം അയച്ചാണ് സംഘം ഇടപാട് നടത്തുന്നത്. വൻ സാമ്പത്തിക തട്ടിപ്പുകളിലൂടെ ലഭിക്കുന്ന കള്ളപ്പണം കൈമാറ്റം ചെയ്യാനുള്ള മറയായാണ് ഈ അക്കൗണ്ടുകൾ ഉപയോഗിക്കപ്പെടുന്നത്.
ഇടപാട് പൂർത്തിയായാൽ ഉടൻതന്നെ, ആ അക്കൗണ്ട് പിന്നീട് ഒരിക്കലും ഉപയോഗിക്കരുതെന്ന് ഉടമയ്ക്ക് നിർദ്ദേശം നൽകും.ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തിയാൽ, നിയമനടപടി ഉണ്ടാകുമ്പോൾ യഥാർത്ഥ കുറ്റവാളികൾ സുരക്ഷിതരാവുകയും, അക്കൗണ്ട് ഉടമകൾ കേസിൽ കുടുങ്ങുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്.


