ഇലന്തൂർ നരബലിയെ അനുസ്മരിപ്പിക്കുന്ന ആറന്മുള ഹണിട്രാപ്പ് ആഭിചാരമോ ? റാന്നിക്കാരനെ കാലിൽ കെട്ടിത്തൂക്കിയിട്ടടിച്ചും, മേലാസകലം സ്റ്റാപ്ലർ പിൻ അടിച്ചും ക്രൂരത ; ആലപ്പുഴക്കാരന് കാഴ്ചശക്തി നഷ്ടമായി

Crime
Print Friendly, PDF & Email

പത്തനംതിട്ട – 2022 ഒക്‌ടോബർ 11 നാണ് കേരളം നടുങ്ങിയ ഇലന്തൂർ ആഭിചാര കൊലപാതകം ‘നരബലി’ വാർത്തകളിൽ നിറയുന്നത്. മുഹമ്മദ് ഷാഫി എന്ന കൊടും സൈക്കോയുമായി ചേർന്ന് ഇലന്തൂരിലെ പാരമ്പര്യ വൈദ്യൻ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവർ ക്രൂരമായി കൊലപ്പെടുത്തിയത് രണ്ടു സ്ത്രീകളെയായിരുന്നു. അവയവങ്ങൾ മുറിച്ചെടുത്ത ശേഷം മൃതദേഹങ്ങൾ വീടിന് ചുറ്റുമായി മറവ് ചെയ്തു. നാടു നടുക്കിയ ഇലന്തൂർ ഇരട്ടക്കൊലയ്ക്ക് ശേഷം പത്തനംതിട്ട വാർത്തകളിൽ നിറയുകയാണ്. ഇക്കുറി കൊലപാതകമില്ല, പക്ഷേ, കൊല്ലുന്നതിന് സമാനമായ ക്രൂരപീഡനത്തിന്റെ കഥയാണ് ആറന്മുള പോലീസ് സ്‌റ്റേഷൻ പരിധിയിൽ ചരൽക്കുന്നിൽ നിന്ന് പുറത്തു വരുന്നത്. രണ്ടു കേസുകളും ആറന്മുള സ്‌റ്റേഷൻ പരിധിയിലാണെന്നതാണ് ശ്രദ്ധേയം

ഹണിട്രാപ്പിലൂടെ വിളിച്ചു വരുത്തിയ രണ്ടു യുവാക്കളെ മൃഗീയമായി പീഡിപ്പിക്കുകയാണ് യുവദമ്പതികൾ ചെയ്തത്. സെപ്റ്റംബർ ഒന്നിന് ആലപ്പുഴ സ്വദേശിയും തിരുവോണ നാളിൽ റാന്നി സ്വദേശിയുമാണ് സൈക്കോ ദമ്പതികളുടെ ക്രൂരതയ്ക്ക് ഇരയായത്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചു കയറ്റിയത്. ആലപ്പുഴക്കാരനെ മർദിച്ച് അവശനാക്കുകയും ചെയ്തു.

സൈക്കോ മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പീഡിപ്പിച്ചത് രശ്മിയാണ്. ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിൻ അടിച്ചത് രശ്മിയാണെന്നും നഖത്തിൽ മുട്ടുസൂചി തറച്ചും പീഡിപ്പിച്ചെന്നും റാന്നി സ്വദേശി പറഞ്ഞു. കമ്പികൊണ്ട് തുടരെ അടിച്ചു. ഇതിനിടെ മുറിവിൽ മുളക് സ്‌പ്രേ ചെയ്തു. ദേഹമാസകലം ഗുരുതര പരുക്കുകളാണുള്ളത്. മർദനത്തിൽ ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിന്റ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മർദിച്ചത്. മുൻ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല.

ജനനേന്ദ്രിയത്തിന് പുറമേ ദേഹമാസകലം സ്‌റ്റേപ്ലർ പിന്നുകൾ അടിച്ചു കയറ്റി. കൊല്ലുമെന്ന ഭയത്തിൽ പുറത്താരോടും പറഞ്ഞില്ല എന്ന് റാന്നി സ്വദേശി പറയുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്ത് വീടുമെന്ന് ഭീഷണിപ്പെടുത്തി മുഖ്യപ്രതി ജയേഷിനൊപ്പംജോലി ചെയ്തിരുന്നു. ആ പരിചയത്തിൽ ആണ് ഓണക്കാലത്ത് വിളിച്ചപ്പോൾ വീട്ടിലേക്ക് പോയത്. തുടർന്നാണ് അവിടെ വെച്ച് ക്രൂരമർദനമേറ്റത്.ക്രൂരമർദ്ദനത്തിനു മുൻപ് ആഭിചാരക്രിയകൾ പോലും നടത്തിയെന്നും ഇലന്തൂരിലെ നരബലി പോലെയുള്ള സാഹചര്യമായിരുന്നു അവിടെയുണ്ടായിരുന്നതെന്നും മരിച്ചുപോയ ആരൊക്കെയൊ ദേഹത്തുകയറിയ പോലെയാണ് അവർ സംസാരിച്ചതെന്നും യുവാവ് പറഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തിയതിനാലാണ് ആരോടും ഒന്നും പറയാതെയിരുന്നതും പൊലീസിന് തെറ്റായ മൊഴി നൽകിയതെന്നും യുവാവ് പറഞ്ഞു. ബ്ലേഡ് വെച്ച് വരയുകയും കണ്ണിന് അടക്കം പരിക്കേറ്റെന്നും ക്രൂരമർദനത്തിനാണ് മകൻ ഇരയായതെന്നും മർദനമേറ്റ ആലപ്പുഴ സ്വദേശിയായ യുവാവിന്റെ പിതാവ് പറഞ്ഞു.

റാന്നി സ്വദേശിയുടെ തെറ്റായ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം വേറെ യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, ഇവർ നിരപരാധികളാണെന്ന് മനസിലാക്കി വിട്ടയച്ചു. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ യുവാവ് സത്യം പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ് റിമാൻഡ് ചെയ്തു. ഇവരുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സ്വദേശിയെ മർദിച്ചതിന് രണ്ടാമതൊരു കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *