തിരുവല്ല – വാഹനാപകടക്കേസിലെ പരാതിക്കാരിയോട് കുശലം ചോദിച്ച് വാട്‌സാപ്പിലും ഇൻസ്റ്റഗ്രാമിലും മെസേജ് അയച്ച പോലീസുകാരനെതിരേ കേസെടുത്തു. പിന്നാലെ സർവ്വീസിൽ നിന്ന് സസ്‌പെൻഷനും കിട്ടി. അടൂർ പോലീസ് സ്‌റ്റേഷനിലെ സിപിഓ സുനിലിനെതിരേയാണ് തിരുവല്ല പോലീസ് കേസെടുത്തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു.
സുനിൽ തിരുവല്ല പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുമ്പോൾ 2022 നവംബർ മാസത്തിലാണ് സംഭവങ്ങളുടെ തുടക്കം. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിൽ വന്ന യുവതിക്ക് വാട്‌സാപ്പ് മുഖേനെ ഗുഡ്‌മോണിങ്, ഗുഡ്‌നൈറ്റ് സുഖമാണോ എന്നിങ്ങനെ മെനേജ് അയച്ചുവെന്നാണ് പരാതി. 2024 ഡിസംബർ 31, 2025 ജനുവരി 6, 22 തീയതികളിലും മെസേജ് അയച്ചുവെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. പരാതിക്കാരി ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് ഡിജിപി, ഡിഐജി എന്നിവർക്ക് അയച്ചു കൊടുത്ത്. പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് എഎസ്‌ഐ മിത്ര മുരളി യുവതിയുടെ താമസ സ്ഥലത്ത് ചെന്ന് മൊഴി എടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സുനിലിനെ തിരുവല്ലയിൽ നിന്ന് അടൂർ സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു. പുതിയ സ്ഥലത്ത് ജോലിക്ക് ചേർന്നതിന് പിന്നാലെയാണ് സസ്‌പെൻഷൻ ഉണ്ടായിരിക്കുന്നത്. സുനിലിന്റെ സസ്‌പെൻഷനോടെ പോലീസിലെ ഇരട്ടനീതിയാണ് ചർച്ചയാകുന്നത്. സുനിൽ യുവതിക്ക് മോശം സന്ദേശമൊമൊന്നും അയച്ചിട്ടില്ല. ഗുഡ്‌മോണിങ്, ഗുഡ്‌നൈറ്റ് മെസേജുകൾ മാത്രമാണ് അയച്ചിട്ടുള്ളത്.


