കൊച്ചറ (ഇടുക്കി) – വിവാദ കൊച്ചറയിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ റെയ്ഡുകളിൽ ഗുരുതരമായ ക്രമക്കേടുകളും കണക്കിൽപ്പെടാത്ത പണവും കണ്ടെത്തിയിട്ടും ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തത് വിവാദമാകുന്നു. ഒരു മാസത്തിനിടെ രണ്ടു തവണയാണ് വിജിലൻസ് ഇവിടെ മിന്നൽ പരിശോധന നടത്തിയത്. ഓരോ പരിശോധനയിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടും അത് സർക്കാരിന് റിപ്പോർട്ട് നൽകുകയല്ലാതെ വിജിലൻസിന് നേരിട്ട് നടപടിയെടുക്കാൻ പരിമിതികളുണ്ട്.
വിജിലൻസ് റിപ്പോർട്ട് നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും കെ.എസ്.ബി.സി.യുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. വിജിലൻസ് ശുപാർശ ചെയ്യുന്ന റിപ്പോർട്ടുകൾ കെ.എസ്.ബി.സി. ആസ്ഥാനത്തെ ഓഡിറ്റ് വിഭാഗത്തിലെ ഉന്നതർ പൂഴ്ത്തിവെക്കുന്നതായാണ് വിവരം.
ഇതിനായി പ്രത്യേക ലോബികൾ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകൾ മാനേജിങ് ഡയറക്ടറുടെ ശ്രദ്ധയിൽപോലും എത്താതെ മുക്കുന്നതായും സൂചനയുണ്ട്. നിയമപ്രകാരം, ജില്ലാ വെയർഹൗസ് മാനേജർ മാസത്തിൽ കുറഞ്ഞത് രണ്ടു തവണ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. എന്നാൽ ഈ ചട്ടം പാലിക്കപ്പെടുന്നില്ല. പരിശോധനയുടെ പേരിൽ ഔട്ട്‌ലെറ്റുകളിൽ എത്തുന്നവർ ‘സൽക്കാരങ്ങൾ’ സ്വീകരിച്ച് മടങ്ങുകയാണെന്ന് ആരോപണമുണ്ട്. ചിട്ടയായ പരിശോധനകൾ നടത്തിയാൽ ഔട്ട്‌ലെറ്റുകളിലെ ക്രമക്കേടുകൾ നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
What do you feel about this post?
Like
Love
Happy
Haha
Sad

