പന്തളം – ക്ഷീരകർഷകരുടെ ദീർഘകാല ആവശ്യമായ മൊബെൽ വെറ്ററിനറി ക്ലിനിക്ക് പന്തളം ബ്ലോക്കിൽ ആരംഭിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. പന്തളം ബ്ലോക്ക് ക്ഷീരസംഗമം പൊതുസമ്മേളനം കുരമ്പാല പെരുമ്പാലൂർ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വെറ്ററിനറി യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ക്ഷീരകർഷകരുടെ പ്രശ്‌നത്തിന് പരിഹാരമാകും. വരൾച്ച ദുരിതാശ്വാസവും കാലവർഷക്കെടുതിയിൽ പശുക്കളെ നഷ്ടപ്പെട്ടവർക്കുള്ള ധനസഹായവും നൽകുന്നുണ്ട്. ബ്ലോക്കിൽ ഇൻഷുറൻസ് പദ്ധതിക്കായി എട്ട് കോടി രൂപ വകയിരുത്തിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
പന്തളം ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരസംഗമത്തിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. ചടങ്ങിൽ ക്ഷീരകർഷകയായ അന്നമ്മ തയ്യിലേത്ത് മലയിനേയും തോലുഴം ക്ഷീരസംഘത്തിനെയും ആദരിച്ചു. ക്ഷീരസംഗമത്തോടനുബന്ധിച്ച് നടന്ന ക്ഷീരവികസന സെമിനാർ പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എം. മധു ഉദ്ഘാടനം ചെയ്തു. ബാഹ്യ പരാദരോഗങ്ങളും നിയന്ത്രണ മാർഗങ്ങളും വിഷയത്തിൽ വെറ്ററിനറി സർജൻ ഡോ. എം. എസ് സുബിനും ക്ഷീരമേഖലയിലെ വ്യവസായ പദ്ധതികളെ പറ്റി പന്തളം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ആർ സുജിതയും ക്ലാസ് നയിച്ചു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോൻ, പന്തളം നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ, അംഗങ്ങളായ രാജേഷ് കുമാർ, അജിത കുമാരി, അംബിക രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലാലി ജോൺ, സന്തോഷ് കുമാർ തട്ടയിൽ, രേഖ അനിൽ, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ റീബാ തങ്കച്ചൻ, ക്ഷീരവികസന ഓഫീസർ ഇ സുനിതാബീഗം, കുരമ്പാല ക്ഷീരസംഘം പ്രസിഡൻ് റ്റി സാമുവൽ എന്നിവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

