പന്തളം :- ഒരപകടത്തിൽ കാലിന് ഗുരുതര പരുക്കേറ്റ് ജീവിതം ദുരിതത്തിലായ വയോധികന് രക്ഷകരായി പോലീസ്. 50 വർഷം മുമ്പ് കുളനടയിലെത്തി മേസ്തിരി പണി ചെയ്തു ജീവിക്കുകയായിരുന്ന മാർത്താണ്ഡം സ്വദേശി രാജു ചെല്ലക്കണ്ണി (75) നാണ് പന്തളം പോലീസ് തുണയായത്. വർഷങ്ങൾക്കു മുമ്പ് ഒരു അപകടത്തിൽ കാലിന് ഗുരുതരമായി പരുക്കേറ്റു. തുടർന്ന് ചികിത്സയിലായിരുന്നു. കൈപ്പുഴ അമ്പലത്തിന് സമീപം തകര ഷീറ്റ് കൊണ്ട് മറച്ച ഷെഡിലായിരുന്നു കാലങ്ങളായി താമസം. പ്രായാധിക്യവും അനാരോഗ്യവും മൂലം വളരെ ബുദ്ധിമുട്ടിലായ ഇദ്ദേഹം ഭക്ഷണത്തിനു പോലും പ്രയാസമനുഭവിച്ചു. ദുരിതാവസ്ഥ മനസിലാക്കിയ കൈപ്പുഴ ദേവി ക്ഷേത്ര ഭാരവാഹികളും കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻദാസും ജനമൈത്രി പോലീസിനെ അറിയിച്ചു. തുടർന്ന്, ബീറ്റ് ഓഫീസർ എസ്. അൻവർഷ നിജസ്ഥിതി അന്വേഷിച്ച് പോലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷിനെ അറിയിച്ചു. തുടർന്ന് എസ്.എച്ച്.ഓയുടെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ട് പുനരധിവാസം ഉറപ്പാക്കി. എസ്.എച്ച്.ഓ ടി.ഡി.പ്രജീഷ്, ജനമൈത്രി ബീറ്റ് ഓഫീസർ എസ്. അൻവർഷ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര ചന്ദ്രൻ, വൈസ് പ്രസിഡന്റ് മോഹൻദാസ്, സുരേഷ്, ജനമൈത്രി സമിതി മെമ്പർമാരായ റെജി പത്തിയിൽ, വിഷ്ണുരാജ്, പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികളായ ശശികുമാർ, കെ സാബു, കൈപ്പുഴ ക്ഷേത്ര ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


