കഥ പറഞ്ഞു കൊടുക്കാമെന്നു പറഞ്ഞു കൊണ്ടുപോയി, അഞ്ചുവയസ്സുകാരനുനേരെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ:

Crime
Print Friendly, PDF & Email

പത്തനംതിട്ട – അഞ്ചുവയസ്സുകാരനുനേരെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം കാട്ടിയ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ ചന്ദനപ്പള്ളി രാജമ്മാ നിവാസ് വീട്ടിൽ നിന്നും, കോന്നി പ്രമാടം വെള്ളപ്പാറ വട്ടപ്പാറചരിവുകാലായിൽ വീട്ടിൽ വാടകയ്ക്ക് താമസം അനീഷ് എന്ന അനീഷ് കുമാർ( 44 )ആണ് പിടിയിലായത്. മദ്യപിച്ചെത്തി കഥപറഞ്ഞു കൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിൽ കൊണ്ടുപോയശേഷം ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. ഈവർഷം ജനുവരി 22, മാർച്ച്‌ 11, മേയ് 2 എന്നീ ദിവസങ്ങളിലാണ് കുട്ടിക്ക് പീഡനമേറ്റത്. ലൈംഗിക അതിക്രമം സംബന്ധിച്ച് 17 ന് ജില്ലാ ശിശു സംരക്ഷണസമിതിയിൽ നിന്നും വിവരം ലഭിച്ച കോന്നി പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സി പി ഓ നീന തെരേസ ജൂലിയർ കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. പത്തനംതിട്ട ജെ എഫ് എം സി രണ്ടു കോടതിയിലും കുട്ടിയുടെ മൊഴിയെടുത്തു.

പ്രതിക്കെതിരെ ബാലനീതി നിയമപ്രകാരവും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ അനുസരിച്ചും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും, ഉടനടി പൂങ്കാവിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ടിപ്പർ ലോറിഡ്രൈവർ ആണിയാൾ. കോന്നി പോലീസ് സ്റ്റേഷനിലെ 2023 ലെ കൂട്ട ബലാൽസംഗക്കേസിലെ രണ്ടാം പ്രതിയാണ്. ഈ കേസ് പത്തനംതിട്ട സെഷൻസ് കോടതിയിൽ വിചാരണയിലാണിപ്പോൾ. കോന്നി സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ 2023 ൽ ഉൾപ്പെട്ടയാളാണ്. കൂട്ടബലാൽസംഗകേസിനു പുറമെ, കോന്നി സ്റ്റേഷനിൽ 2013 ലെടുത്ത ഒരു ക്രിമിനൽ കേസിലും, 2018 ൽ രജിസ്റ്റർ ചെയ്ത രണ്ടു ക്രിമിനൽ കേസുകളിലും പ്രതിയായി. തീവയ്പ്പ്, മോഷണം, സ്ത്രീകളെ ദേഹോപദ്രവം ഏൽപ്പിക്കൽ മാനഹാനിയുണ്ടാക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് രജിസ്റ്റർ ചെയ്തവയാണ് ഇവ.

മുൻവിരോധം നിമിത്തം പ്രമാടം വെട്ടൂർ പുളിമുക്ക് തറച്ചിശ്ശേരിൽ വീടിന്റെ മുൻവശം കോന്നി കുമ്പഴ പബ്ലീക്ക് റോഡിന്റെ തെക്കുവശം പഞ്ചായത്ത് റോഡ് സൈഡിൽ വെച്ചിരുന്ന മോട്ടോർ സൈക്കിൾ 2013 ഡിസംബർ നാലിന് തീയതി തീവെച്ച് നശിപ്പിച്ചതിനാണ് ഒരു കേസ്.20,000 രൂപയുടെ നഷ്ടം ഉടമയ്ക്ക് സംഭവിപ്പിച്ചു. കേസിൽ അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

മൊബൈൽ ഫോണും ചാർജറും മോഷ്ടിച്ചതിനു 2018 ഏപ്രിൽ 25 നെടുത്തതാണ് മറ്റൊരു കേസ്. പ്രമാടം തെങ്ങുംകാവ് വാലുപറമ്പിൽ വീടിനുള്ളിൽ ചാർജ് ചെയ്യനായി വച്ചിരുന്ന 8000 രൂപാ വിലവരുന്ന മൊബൈൽ ഫോണും ചാർജറും ജനലിന് ഉള്ളിൽകൂടി കൈയ്യിട്ട് മോഷ്ടിക്കുകയായിരുന്നു. ഈ കേസും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്.

ഇയാൾ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കയറാൻ വിളിച്ചിട്ട് കയറാത്തതിലുള്ള വിരോധം നിമിത്തം മാനഹാനിയും മനോവിഷമവും സംഭവിപ്പിക്കണമെന്നും ദേഹോപദ്രവം ഏൽപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ 2018 നവംബർ 11ന് പ്രമാടം തെങ്ങുംകാവ് യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ചു തല പിടിച്ചു ഈടിയിലിടിക്കുകയും, ഇടത് ചെവിയിൽ അടിച്ചു മുറിപ്പെടുത്തിയും, പൊക്കിയെടുത്തു പറമ്പിലേക്കിട്ടും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. മേൽവരിയിലെ രണ്ടു പല്ലുകൾ ഇളകിപ്പോകുന്നതിന് ഇടയാക്കി കഠിനദേഹോപദ്രവം ഏൽപ്പിച്ചു യുവതിക്ക് മാനഹാനിയും മനോവിഷമവും സംഭവിപ്പിച്ചു എന്നതിന് രജിസ്റ്റർ ചെയ്ത കേസാണിത്. അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചു.

വീട്ടമ്മയെ കൂട്ടബലാത്സംഗത്തിരയാക്കിയതിന് എടുത്ത കേസ് ആണ് നാലാമത്തേത്. 2023 ഏപ്രിൽ 26 ന് യുവതിയെ വീട്ടിൽ നിന്നും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞ് ബൈക്കിൽ രണ്ടാം പ്രതിയോടൊപ്പം ഇരുത്തി ഇടവഴിയിലൂടെയും മറ്റും ഓടിച്ച് ഗ്രൗണ്ടിൽ എത്തിച്ച് ഇരുവരും ചേർന്ന് ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതും അന്വേഷണം പൂർത്തിയാക്കിയ കോന്നി പോലീസ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *