കോഴിക്കോട് – കക്കോടി ഒറ്റത്തെങ് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷനിൽ ജൂലായ് 17 മുതൽ നടന്നുവരുന്ന വേദസപ്താഹത്തിൻ്റെ ഭാഗമായി നാളെ ചരിത്രപ്രസിദ്ധമായ പുത്രകാമേഷ്‌ടീ യാഗം നടക്കും. രാമായണ കഥകളിൽ വിവരിക്കുന്ന ഈ പ്രാചീന യജ്ഞത്തിന്റെ ഡോക്യുമെന്റേഷനും ഫൗണ്ടേഷന്റെ ലക്ഷ്യമാണ്. കർണാടകയിലെ സംസ്‌കൃത ഗ്രാമമായ മത്തൂരിൽനിന്നുള്ള ശ്രൗത പണ്ഡിതൻ കേശവ അവധാനിയും സംഘവുമാണ് ഈ യജ്ഞത്തിന് കാർമ്മികത്വം വഹിക്കുന്നത്. പുത്രകാമേഷ്ടിയിൽ ഏവർക്കും സൗജന്യമായി പങ്കെടുക്കുന്നതിനുള്ള സൗകര്യം ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്.

വേദസപ്താഹത്തിന്റെ ഭാഗമായി നടക്കുന്ന മുറജപത്തിൽ ഇന്ന് കൃഷ്ണയജുർവേദത്തിലെ അഞ്ചാം കാണ്ഡത്തിലെ മഹാഗ്‌നിചയന വിനിയോഗമന്ത്രങ്ങളുടെ പാരായണം നടന്നു. മുറജപത്തോടൊപ്പം അശ്വമേധയജ്ഞത്തിന്റെ ഭാഗമായ സർവപൃഷ്ഠാ ഇഷ്ടിയും നടന്നു. ഉച്ചയ്ക്ക് നടന്ന ജ്ഞാനയജ്ഞത്തിൽ ആത്മസംതൃപ്തിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിലൂടെ കൈവരുന്ന സമൃദ്ധിയെക്കുറിച്ചും ആചാര്യ ശ്രീ രാജേഷ് സംസാരിച്ചു. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ചാണ് ഏവരും ലോകത്തെ കാണുന്നതും പിന്തുടരുന്നതും, അതിൽനിന്നും വ്യത്യസ്തമായി ആത്മജ്യോതിയെ തിരിച്ചറിഞ്ഞ് ജീവിക്കുന്നവർക്കാണ് അനശ്വരമായ സമൃദ്ധിയെ അനുഭവിക്കാൻ സാധിക്കുക, അദ്ദേഹം കൂട്ടിച്ചേർത്തു. വേദസപ്താഹത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സർവൈശ്വര്യ ഹോമത്തിൽ സ്വയം ഹോമാഹുതി സമർപ്പിക്കാനും യജ്ഞപ്രസാദമായ, അതിവിശിഷ്ടമായ മുറജപ ഘൃതം സ്വീകരിക്കാനുമുള്ള സൗകര്യവുമുണ്ടായിരിക്കും. കക്കോടി ഒറ്റത്തെങ്ങിലുള്ള വേദമഹാമന്ദിരത്തിലാണ് വേദസപ്താഹം നടക്കുന്നത്.
@AcharyasriRajesh


