കോട്ടയം – സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ അപകടസ്ഥലം സന്ദർശിച്ചു. മെഡിക്കൽ കോളജിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. കോൺഗ്രസ് പ്രവർത്തകരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രി എത്തിയത്. കോട്ടയത്തും കൊച്ചിയിലും തിരുവനന്തപുരത്തുമടക്കം ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധപ്രകടനം നടന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപെട്ട് തലയോലപ്പറമ്പ് സ്വദേശി ബിന്ദു (52) വാണ് മരിച്ചത്. മകളുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്നു ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിൽസയിലാണ്.

അതേസമയം, അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിനു കാരണമെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാണ്. എംഎൽമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നു രാവിലെ 11 മണിയോടെയാണ് പതിനാലാം വാർഡിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞുവീണത്. മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്തു നടക്കുമ്പോഴായിരുന്നു അപകടം.


