അടൂർ: ഡാൻസാഫ് ടീമും, ഏനാത്ത് പോലീസുമായി ചേർന്ന് സംയുക്തമായി നടത്തിയ റെയ്ഡിൽ കഞ്ചാവുമായി പടിഞ്ഞാറേക്കര ചരുവിള പുത്തൻ വീട്ടിൽ സിജു സുകുമാരൻ ( 45) അറസ്റ്റിലായി. ഇയാളുടെ വീട്ടിൽ നടത്തിയ സംയുക്ത പരിശോധനയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഡാൻസാഫ് സംഘത്തോടൊപ്പം എ.എസ്.ഐ രവി, എസ്.സി.പി.ഓ സുനിൽ രാജു, സി.പി.ഓ ഷഹീർ എന്നിവരും പങ്കെടുത്തു. പ്രതിയുടെ വീട്ടിലെ ഹാളിന്റെ ഭിത്തിയിൽ തടിയിൽ നിർമിച്ച തട്ടിൽ നിന്നുമാണ് കഞ്ചാവ് പോലീസ് സംഘം കണ്ടെടുത്തത്.
പന്തളം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പനങ്ങാട് ജങ്ഷന് സമീപം യുവാവ് കഞ്ചാവുമായി പിടിയിലായി. കുരമ്പാല കാരാണ്മയിൽ ആദിത്യൻ (20) ആണ് അറസ്റ്റിലായത്. ഡാൻസാഫ് ടീമും ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മറ്റൊരാൾക്ക് കഞ്ചാവ് കൈമാറാൻ എത്തിയതായിരുന്നു ഇയാൾ. സ്‌കൂൾ വിദ്യാർത്ഥികൾക്കും മറ്റും ചെറു പൊതികളിലാക്കി കഞ്ചാവ് വില്പന നടത്തിവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് യുവാവ് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. പന്തളം പോലീസ് തുടർനടപടികൾ കൈകൊണ്ടു. ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡുകൾ ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ തുടരുകയാണ്. ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.


