അടൂർ: കാടു പിടിച്ചു കിടക്കുന്ന സ്ഥലം കഞ്ചാവ് വിൽപ്പനക്കാരുടെ സുരക്ഷിത താവളം. സ്റ്റഫ് സേഫായി സൂക്ഷിച്ചത് നഗരമധ്യത്തിലെ കാട്ടിൽ. വൃത്തിയാക്കിയപ്പോൾ കിട്ടിയത് 450 ഗ്രാം. സെൻട്രൽ ടോളിനു സമീപം കെ.പി.റോഡരികിൽ വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന കെൻകോസിന്റെ സ്ഥലം വൃത്തിയാക്കുന്നതിനിടെയാണ് ടിന്നിലച്ച് സൂക്ഷിച്ചിരുന്ന 450 ഗ്രാം കഞ്ചാവും ഇത് പൊതികളാക്കി വിതരണം ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയത്. സംഭവമറിഞ്ഞ് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘം ഇതേ സ്ഥലത്ത് നിന്ന് 10 ഗ്രാം കഞ്ചാവുമായി ഒരു അതിഥി തൊഴിലാളിയെ പൊക്കി.
കാടുപിടിച്ചു കിടന്ന കെൻ കോസിന്റെ സ്ഥലം പാമ്പുകളുടെ ശല്യത്തെ തുടർന്ന് രാവിലെ സമീപത്തെ വീട്ടുകാരുടെ നേതൃത്വത്തിൽ വൃത്തിയാക്കുമ്പോഴാണ് കഞ്ചാവ് നിറച്ച പ്ലാസ്റ്റിക് പാത്രവും കവറുകളും കണ്ടത്. കാട് നീക്കുന്ന ജോലിക്കാരനാണ് കഞ്ചാവ് ആദ്യം കാണുന്നത്. കാട് നീക്കുന്ന മെഷിൻ പ്ലാസ്റ്റിക് പാത്രത്തിൽ തട്ടിയിരുന്നു. പാത്രം ദൂരേക്ക് തെറിച്ചു. പാത്രത്തിന്റെ അടപ്പ് തുറന്നപ്പോഴാണ് പേപ്പറിൽ പൊതിഞ്ഞ ഒരു പൊതി കണ്ടത്. വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് എന്ന് തോന്നിക്കുന്ന സാധനം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ നഗരസഭ കൗൺസിലർ അഡ്വ.ഷാജഹാനെ വിവരം അറിയിച്ചു. ഷാജഹാനാണ് എക്‌സൈസിനോട് നാട്ടുകാർ കഞ്ചാവ് കണ്ടെത്തിയ വിവരം ധരിപ്പിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ എക്‌സൈസ് സി.ഐ ബി.അൻഷാദിന്റെ നേതൃത്വത്തിലെത്തിയ എക്‌സൈസ് സംഘം നാട്ടുകാർ കണ്ടെത്തിയത് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് സമീപത്തെ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 10 ഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവത്തിൽ അസം സ്വദേശി ഇസ്മാഹിൽ അലി എന്നയാൾക്കെതിരെ കേസ് എടുത്തതായി സി.ഐ ബി.അൻഷാദ് പറഞ്ഞു. കെൻകോസിനു സമീപം ഒട്ടേറെ അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ട്. സന്ധ്യ കഴിഞ്ഞാൽ കഞ്ചാവ് കണ്ടെത്തിയ പ്രദേശം മുഴവൻ ഇവരുടെ താവളമാണെന്നും നാട്ടുകാർ എക്‌സൈസ് അധികൃതരോട് പറഞ്ഞു. കഞ്ചാവ് കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ച് തുടർ ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി.


