തിരുവല്ല – സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. ഇരവിപേരൂര്‍ തിരുവാമനപുരത്തെ പാടശേഖരത്തില്‍ കാണാതായ കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തില്‍ വീട്ടില്‍ സാബു-രമ്യ ദമ്പതികളുടെ മകന്‍ ജെറോ ഏബ്രഹാം സാബു (17)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ എത്തിയ ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനയായ ടീം എമർജൻസി കേരളയുടെ പ്രവർത്തകർ 15 മിനിറ്റ് സമയത്തെ തിരച്ചിലിനുള്ളിൽ പാടശേഖരത്തിന്റെ അടിത്തട്ടില്‍ നിന്നും ഇന്ന് രാവിലെ ഏഴേകാലോടെ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ജെറോ അടങ്ങുന്ന അഞ്ചംഗ സംഘം കുളിക്കാന്‍ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഒഴുക്കില്‍പ്പെട്ടു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജെറോ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് തിരുവല്ലയില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ആരംഭിച്ച തെരച്ചില്‍ വെളിച്ചക്കുറവ് മൂലം രാത്രി ഏഴു മണിയോടെ അവസാനിപ്പിച്ചിരുന്നു.
തിരുമൂലപുരം ബാലികാ മഠം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ജെറോ. സഹോദരങ്ങള്‍ : പ്രെയ്‌സണ്‍ സാബു, ജോഹാന്‍ സാബു.

What do you feel about this post?
Like
Love
Happy
Haha
Sad

