അടൂർ – മണ്ണടിയെ കുളക്കടയുമായി ബന്ധിപ്പിക്കുന്ന ചെട്ടിയാരഴികത്ത് പാലത്തിന്റെ അടൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന റോഡ് പുനരുദ്ധാരണത്തിന് എംഎൽഎ ആസ്തി വികസന ഫണ്ട് അനുവദിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അടൂർ താലൂക്ക് വികസന സമിതി യോഗത്തിൽ അധ്യക്ഷനായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. അടൂർ ബൈപ്പാസ് റോഡിൽ വട്ടത്തറപടി ഭാഗത്ത് സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള പ്രദേശത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിലെ ഉദ്യോഗസ്ഥരുടെ വിമുഖത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അടൂർ സെൻട്രൽ ജംഗ്ഷനിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കണ്ടെത്താൻ ഉദ്യോഗസ്ഥരുടെ യോഗം ചേരാൻ തഹസിൽദാരെ ചുമതലപ്പെടുത്തി. അടൂർ റവന്യൂ ടവറിൽ നിന്ന് ഡിക്‌സൻ ടൂറിസ്റ്റ് ഹോം വഴി കെപി റോഡിലേക്ക് പോകുന്ന ഭാഗങ്ങളിൽ വാഹന പാർക്കിങ് ക്രമീകരിക്കാൻ ട്രാഫിക് എസ്‌ഐയെ ചുമതലപ്പെടുത്തി.
കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും തേപ്പുപാറ – അടൂർ, അടൂർ -മാങ്കൂട്ടം – കൈതപ്പറമ്പ് -തട്ടാരപടി – ഏനാത്ത് – കൊട്ടാരക്കര, അടൂർ തുവയൂർ ചെട്ടിയാരിഴികത്ത് പാലം വഴി കൊല്ലം ,അടൂർ – പഴകുളം – പള്ളിക്കൽ – ആനയടി – കരുനാഗപ്പള്ളി സർവീസുകൾ പുനഃസ്ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടും.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംപി മണിയമ്മ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, തഹസീൽദാർ സാം ജോൺ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



