പത്തനംതിട്ട – അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ട യുവാവിനോട് ഇക്കാര്യം ചോദിച്ചതിലുള്ള വിരോധം കാരണം അയൽവാസിയെയും ഭാര്യയെയും മർദ്ദിച്ചതിന് രണ്ടുപേരെ റാന്നി പോലീസ് പിടികൂടി. റാന്നി പുതുശ്ശേരി മല പുറത്തൂട്ട് വലിയവീട്ടിൽ പി വി നിധിൻ (35), റാന്നി പുതുശ്ശേരിമല അരുൺ ഭവനിൽ മുരളീധരൻ നായർ(62) എന്നിവരാണ് അറസ്റ്റിലായത്. പുതുശ്ശേരിമല അറക്കൽ പുറത്തൂട്ട് വീട്ടിൽ മനുവിനെയും ഭാര്യ സഞ്ജനയെയും 8 ന് രാത്രി 07.30 ഓടെ അയൽവാസികളായ പ്രതികൾ മദ്യപിച്ചെത്തി ചീത്ത വിളിക്കുകയും, ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു.
മൂവരും അയൽവാസികളാണ്, നിധിൻ നിരന്തരം മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണ്. കഴിഞ്ഞ ദിവസം വീട്ടിൽ വഴക്കുണ്ടാക്കുകയും ഇയാളുടെ അമ്മയെ ഇറക്കിവിടുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് ചോദിച്ച മനു, നിധിനെ ഉപദേശിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിൽ മദ്യപിച്ച് വന്ന് അസഭ്യം വിളിക്കുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. മുരളീധരൻ നായരുമായി വീട്ടിൽ അതിക്രമിച്ചു കയറിയ നിധിൻ, മനുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതുകണ്ട് തടഞ്ഞ സഞ്ജനയെ ചീത്ത വിളിച്ചുകൊണ്ട് കൈയേറ്റം ചെയ്യുകയും, വസ്ത്രം വലിച്ചുകീറുകയും വലത് കൈപിടിച്ച് തിരിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തു., കയ്യിൽ ചതവുണ്ടായി.
ഇന്നലെ സ്റ്റേഷനിലെത്തി പരാതി നൽകിയ യുവതിയുടെ മൊഴി വാങ്ങി റാന്നി പോലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടനടി വീടിന് സമീപത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.


