പത്തനംതിട്ട – ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ നിരവധി നാശനഷ്ടം. കോഴഞ്ചേരി, അടൂർ താലൂക്കുകളിൽ ഓരോ വീട് പൂർണമായി തകർന്നു. ആറ് താലൂക്കിലായി 124 വീടുകൾ ഭാഗികമായും തകർന്നു. തിരുവല്ല 37, റാന്നി 30, കോന്നി 18, അടൂർ 18, മല്ലപ്പള്ളി 14, കോഴഞ്ചേരി ഏഴ് എന്നിങ്ങനെയാണ് കണക്ക്. മല്ലപ്പള്ളി, കോന്നി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.
ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിനും കനത്ത നഷ്ടം. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 36.80 ലക്ഷം രൂപയുടെ നഷ്ടം രേഖപ്പടുത്തി. പത്തനംതിട്ട സെക്ഷന് കീഴിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് (18.61 ലക്ഷം). മരങ്ങൾ വീണ് 48 ഹൈടെൻഷൻ പോസ്റ്റും 393 ലോടെൻഷൻ പോസ്റ്റും തകർന്നു. 356 ട്രാൻസ്ഫോർമറുകളും തകരാറിലായി. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അതത് കെഎസ്ഇബി സെക്ഷൻ ഓഫീസിലോ, കൺട്രോൾ റൂം നമ്പറായ 9446009451 ലോ അറിയിക്കണം.
കനത്ത മഴയിൽ ജില്ലയിൽ 1.91 കോടി രൂപയുടെ കൃഷി നാശം. 73.04 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു. 1138 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്. അടൂർ ബ്ലോക്കിലാണ് കൂടുതൽ നാശം. 242 കർഷകർക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പത്തനംതിട്ട ബ്ലോക്കിൽ 241 കർഷകരുടെ 5.14 ഹെക്ടർ സ്ഥലത്ത് 17.80 ലക്ഷം, റാന്നി ബ്ലോക്കിൽ 232 കർഷകരുടെ 35.07 ഹെക്ടർ സ്ഥലത്ത് 23.56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. കോന്നി, മല്ലപ്പള്ളി, പന്തളം, പുല്ലാട്, തിരുവല്ല ബ്ലോക്കുകളിലെ 423 കർഷകരുടെ 16.95 ഹെക്ടർ സ്ഥലത്തെ വിളകളാണ് മഴയിലും കാറ്റിലും നശിച്ചത്.


