പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയുടെ സാഹചര്യത്തിൽമണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യതകൾ ഒഴിവാക്കുന്നതിന് ജൂൺ ഒന്നു വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവർത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമിക്കുക, നിർമാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണൻ ഉത്തരവായി. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അതത് താലൂക്കുകളിലെ കൺട്രോൾ റൂമിൽ പരാതിപ്പെടാം.
മണ്ണിടിച്ചിൽ സാദ്ധ്യത : പ്രദേശവാസികളെ സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റും
പത്തനംതിട്ട ജില്ലയിൽ മേയ് 29, 30 തീയതികളിൽ അതിതീവ്ര മഴയ്ക്കും മേയ് 31ന് അതിശക്തമായ മഴയ്ക്കുമുളള മുന്നറിയപ്പ് പ്രഖ്യാപിച്ചതിനാൽ ഓറഞ്ച് ബുക്ക് 2021 ൽ വൾനറബിൾ ഗ്രൂപ്പ് എന്നടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുളള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ദുരിതാശ്വാസ കാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണൻ ഉത്തരവ് നൽകി. പ്രാദേശികമായി വൾനറബിൾ ഗ്രൂപ്പായിട്ടുള്ള പ്രദേശങ്ങളിൽ പാർക്കുന്നവരെയും ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവുണ്ട്.


