യജമാനനും പത്‌നിയും യാഗശാലയിലെത്തി : ഇളകൊളളൂർ അതിരാത്ര ചടങ്ങുകൾക്ക് തുടക്കം

Kerala Lifestyle Pathanamthitta
Print Friendly, PDF & Email

കോന്നി – ഇളകൊള്ളൂർ അതിരാത്ര യാഗം രണ്ടാം ദിവസമായ ഇന്ന് പ്രധാനപ്പെട്ട കർമ്മികളായ യജമാനനും യജമാന പത്‌നിയും യാഗ ശാലയിലെത്തി, ഋത്വിക്കുകളെ യജമാനന് വേണ്ടി യാഗം ചെയ്യാൻ അധികാരപ്പെടുത്തുന്ന ചടങ്ങുകളും നടത്തി. ആകെ 17 ഋത്വിക്കുകളാണ് ഉണ്ടാകുക. അധര്യു, ബ്രാഹ്മൻ, ഹോതൻ, ഉദ്ഗാതൻ,സദസ്യൻ എന്നിങ്ങനെ അഞ്ച് ഋത്വിക്കുകൾ ആണ് പ്രധാനപ്പെട്ടത്. യജുർവേദ മന്ത്രങ്ങൾ അറിഞ്ഞിരിക്കുന്ന അധര്യു ആണ് പ്രധാന കർമ്മി . എല്ലാ വേദങ്ങളിലും സർവ ജ്ഞാനമുള്ളയാളാണ് ബ്രഹ്മൻ. എല്ലാ കർമ്മങ്ങളിലും ഇയാൾ സന്നിഹിതനായിരിക്കും. ഹോതൻ ഋക് വേദത്തിന്റെയും, ഉദ്ഗാതൻ സാമ വേദത്തിന്റെയും തലവന്മാരാണ്. യാഗത്തിന്റെ എല്ലാ കാര്യങ്ങളിലും അറിവുള്ളയാളാണ് സദസ്യൻ. സംശയം വരുന്ന ഓരോ ഘട്ടത്തിലും ഇയാളാണ് അതിൽ തീർപ്പു കല്പിക്കേണ്ടത്. സദസ്യൻ ഒഴിച്ച് ബാക്കി നാല് ഋത്വിക്കുകൾക്കും മൂന്നു വീതം സഹായികളുണ്ടാകും.

അധര്യുവിന് പ്രതിപ്രസ്ഥാൻ, നേഷ്ടൻ, ഇന്നേതൻ തുടങ്ങിയ സഹായികളും, ബ്രഹ്മന് ബ്രഹ്മണച്ഛാംസി, അധിപ്രൻ, സ്രോതൻ തുടങ്ങിവരും, ഹോതന് മൈത്രവരുണൻ, അച്ഛാവകൻ, ശ്രാവസ്‌തോൻ തുടങ്ങിയവരും ഉദ്ഗാതന് പ്രസ്‌തോൻ, പ്രതിഹാരി, സുബ്രഹ്മണ്യൻ തുടങ്ങിയവരും സഹായികളായുണ്ട്. ഇവരെ കൂടാതെ യാഗത്തിന്റെ ആവശ്യത്തിനനുസരിച്ചു പാരികർമ്മികളും ഉണ്ടാകും. ഇളകൊള്ളൂർ അതിരാത്രത്തിൽ ആകെ 41 വൈദികർ ഉണ്ട്.

യാഗാധികാരം ലഭിച്ച ഋത്വിക്കുകൾ ആദ്യം രക്ഷോഹ്‌നാദി ഹോയമപാരായണം, പവമാന പാരായണം, രുദ്ര ഹോമവും പാരായണവും ഉദകശാന്തി പ്രതിസംബന്ധ സായാഹ്‌ന മന്ഗ്‌നിഹോത്രാദികൾ പൂർത്തിയാക്കി. സാംസ്‌കാരിക വേദിയിൽ കോട്ടയം നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച സാന്ദ്രാനന്ദാലയം എന്ന സംഗീത പരിപാടി നടന്നു.

ഡോക്ടർ ഗണേഷ് ജോഗ്ലേക്കർ ആണ് അതിരാത്രത്തിൽ പ്രധാന ആചാര്യ പദവി വഹിക്കുന്നത് മഹായാഗത്തിൽ ഭക്തർക്ക് ചൊവ്വാഴ്ച മുതൽ വഴിപാടുകൾ കഴിക്കുന്നതിനുള്ള സൗകര്യങ്ങൾക്ക് തുടക്കമാകും. യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെ പൂജകൾ സമർപ്പിക്കാം. കോന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഹിതാ ഫൗണ്ടേഷൻ ആണ് സംഘാടകർ. വിഷ്ണു മോഹൻ, അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, കെ സി പ്രദീപ് കുമാർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, ബബിലു ശങ്കർ, വി പി അഭിജിത്ത്, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, ഗിരീഷ് ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അതിരാത്രം നടക്കുന്നത്.

ചൊവ്വാഴ്ച പ്രാതരഗ്‌നി ഹോത്രത്തിനു ശേഷം മഹാ ഗണപതി പൂജയോടെ അതിരാത്ര യാഗക്രിയകൾ ആരംഭിക്കും. രാത്രി ഏഴിനു ലക്ഷ്യ സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്‌സ് ഇളകൊള്ളൂർ അവതരിപ്പിക്കുന്ന കുച്ചുപ്പുടി നൃത്ത വൈഭവം നടക്കും. ആദ്യം അഗ്‌നിഷ്ടോമ യാഗമാണ് നടക്കുക. അഗ്‌നിഷ്ടോമം 5 ദിവസം തുടരും.

Leave a Reply

Your email address will not be published. Required fields are marked *