കോഴഞ്ചേരി – വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ മതിൽ അർദ്ധരാത്രിയിൽ പൊളിച്ച് മാറ്റിയതായി പരാതി. ടി.ബി.ജങ്ഷന് സമീപം വാഴയിൽപ്പടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡിന് സമീപം താമസിക്കുന്ന കോലത്ത് തോളൂർ സാറാമ്മ ഫിലിപ്പ്(68) ആണ് ആറന്മുള പോലീസിൽ പരാതി നൽകിയത്. സംഭവത്തെപ്പറ്റി സാറമ്മ പറയുന്നത് ഇങ്ങനെ: ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ വീടിന് മുമ്പിൽ കൂടി മണ്ണുമാന്ത്രി യന്തം പോകുന്നത് കണ്ടു. അടുത്ത് മറ്റൊരു വീടിന്റെ പണി നടക്കുന്ന സ്ഥലത്തേക്ക് പോയതാണന്ന് കരുതി. എന്നാൽ പുലർച്ചെ ഒരു മണിയോടെ വലിയ ശബ്ദം കേട്ട് ജനാല തുറന്നപ്പോൾ തന്റെ വീടിന്റെ മതിൽ യന്ത്രം ഉപയോഗിച്ച് പൊളിക്കുന്നതാണ് കണ്ടത്. സാറാമ്മ കതക് തുറന്ന് ചോദ്യം ചെയ്തപ്പോൾ യന്ത്രത്തിന്റെ അതിഥി തൊഴിലാളിയായ ഡ്രൈവർ കമ്പി വടിയുമായി അക്രമിക്കാൻ വന്നു. ഈ സമയം ഇതിനടുത്ത് സി.പി.എം ലോക്കൽ കമ്മറ്റിയംഗമായ യുവാവും മറ്റ് രണ്ട് പേരും നിൽപ്പുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് മതിൽ പൊളിച്ചതെന്ന് സാറാമ്മ പറയുന്നു. ഭയന്ന് വീട്ടിൽക്കയറിയ സാറാമ്മ ഭർതൃ സഹോദരനേയും ബന്ധുക്കളേയും വിവരമറിച്ചു. ഇവർ വന്ന ശേഷം ആറന്മുള പോലീസിൽ പരാതി നൽകി. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടാതായും സാറാമ്മ പറയുന്നു.


