പത്തനംതിട്ട – ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം… പഴയകാല പള്ളിക്കൂടത്തിന്റെ ഓർമകളിലൂടെ സഞ്ചരിക്കാൻ അവസരം ഒരുക്കി പത്തനംതിട്ട ഇടത്താവളം. എന്റെ കേരളം പ്രദർശന മേളയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാൾ നിങ്ങളെ ഉറപ്പായും പഴയ ഓർമകളിലേക്ക് കൊണ്ട് പോകും.
1956 സ്ഥാപിതം, മഞ്ഞ നിറത്തിലുള്ള ബോർഡിൽ കറുത്ത അക്ഷരങ്ങളാൽ എഴുതിയ കമാനത്തിൽ ഇരുവശങ്ങളിലും പഴയകാല യൂണിഫോം അണിഞ്ഞു നിൽക്കുന്ന വിദ്യാർത്ഥി- വിദ്യാർഥിനികളുടെ സെൽഫി പോയിന്റ്. കവാടം കഴിഞ്ഞ് അകത്തേയ്ക്ക് പ്രവേശിച്ചാൽ കാത്തിരിക്കുന്നത് അറിവും കളികളും നിറഞ്ഞ ഇടം. കണക്കിനെ വരുത്തിയിലാക്കാനും ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കാനും ചിന്തയെ ഉണർത്തുവാനും ഒട്ടനവധി ഗെയിമുകളാണ് ക്രമീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങളുടെയും മാറ്റങ്ങളുടെയും ചരിത്രം ചുമരുകളിൽ കാണാം. ഒന്നു മുതൽ അഞ്ചു കോടി വരെ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയ വിദ്യാലയങ്ങളുടെ ചിത്രവും വിദ്യഭ്യാസ മേഖലയുടെ വളർച്ചയും കാണാം . ഹൈടെക്ക് വിദ്യാലയം, ഡിജിറ്റൽ വിദ്യാഭ്യാസം, പാഠപുസ്തകം, കുരുന്നെഴുത്തുകൾ, ഏകജാലകം, കരിയർ ഗൈഡൻസ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, വർണക്കൂടാരം, നോ ടു ഡ്രഗ്സ്, സ്‌കിൽ ഡവലപ്മെന്റ് സെന്റർ, ഗിഫ്റ്റഡ് ചിൽഡ്രൻ എന്നീ തീമുകളിലാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.


