പത്തനംതിട്ട – ഗർഭകാലഘട്ടത്തിലെ പരിരക്ഷയും കരുതലും ചർച്ച ചെയ്ത് ആരോഗ്യ വകുപ്പിന്റെ സെമിനാർ. ശബരിമല ഇടത്താവളത്തിൽ ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ‘മാതൃ -ശിശു സംരക്ഷണം നൂതന പ്രവണതകൾ’ സെമിനാർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതാകുമാരി ഉദ്ഘാടനം ചെയ്തു. മാതൃശിശു മരണ നിരക്ക് കുറവും ആയുർദൈർഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പ്രസവം ആശുപത്രിയിൽ തന്നെ ആക്കണം. കുട്ടിക്ക് ആവശ്യമായ കുത്തിവയ്പ്പ് കൃത്യസമയത്ത് നൽകണം. ഗർഭകാലഘട്ടത്തിലും പ്രസവസമയത്തും ആരോഗ്യം സംരക്ഷിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.
‘മാതൃ – ശിശു സംരക്ഷണം കേരളത്തിൽ വെല്ലുവിളികളും പരിഹാര മാർഗങ്ങളും’ വിഷയത്തിൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എസ് ചിന്ത ക്ലാസ് അവതരിപ്പിച്ചു. ‘അമ്മയുടെ ആരോഗ്യ സംരക്ഷണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും’ വിഷയത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രി ജൂനിയർ കൺസൾറ്റന്റ് എസ് ഡോ. അശ്വതി പ്രസാദും ‘കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും’ വിഷയത്തിൽ തിരുവല്ല താലൂക്ക് ആശുപത്രി ജൂനിയർ കൺസൾറ്റന്റ് ഡോ. അഞ്ജു ആൻ ജോർജും ക്ലാസ് നയിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. കെ കെ ശ്യാംകുമാർ മോഡറേറ്ററായി. എം സി എച്ച് ഓഫീസർ ഷീജത്ത് ബീവി, ജില്ലാ വിദ്യാഭ്യാസ മീഡിയ ഓഫീസർ എസ് ശ്രീകുമാർ, നഴ്സിംഗ് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.


