പത്തനംതിട്ട: ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനം വീണ്ടും റദ്ദാക്കി. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്താണ് സന്ദർശനം റദ്ദാക്കിയത്. 19 ന് രാഷ്ട്രപതി ശബരിമല ദർശനം നടത്തുമെന്നും സുരക്ഷയൊരുക്കണമെന്നും കേരളാ പോലീസിനും ഇന്റലിജൻസ് വിഭാഗത്തിനും ഇന്ന് രാവിലെ നിർദേശം ലഭിച്ചിരുന്നു. എന്നാൽ ഇന്ന് വൈകിട്ടോടെ ശബരിമല ദർശനം റദ്ദാക്കിയെന്ന് പോലീസിന് വിവരം ലഭിച്ചു.
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെപ്പറ്റി നേരത്തേ സൂചനയുണ്ടായിരുന്നു. 18,19 തീയതികളിൽ കേരളത്തിലുള്ള രാഷ്ട്രപതി 19 ന് ശബരിമല എത്തുമെന്ന കണക്കുകൂട്ടലിൽ ദേവസ്വം ബോർഡും പോലീസ് ഇന്റലിജൻസും പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ, അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശനം സംബന്ധിച്ച് അന്തിമ അറിയിപ്പൊന്നും ഉണ്ടായില്ല.
സംഘർഷത്തിന് അയവു വന്ന സാഹചര്യത്തിൽ 19 ന് രാഷ്ട്രപതി ദർശനത്തിന് എത്തുമെന്ന് സ്ഥിരീകരിച്ചു. മുന്നൊരുക്കങ്ങൾക്ക് സുരക്ഷാ സേനകൾക്ക് നിർദേശവും വന്നു. നിലയ്ക്കലിൽ ഹെലികോപ്ടറിൽ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്കും അവിടെ നിന്ന് ശബരിമലയിലേക്കും പോകാനായിരുന്നു പ്ലാൻ. രാഷ്ട്രപതി എത്തുമെന്ന പ്രതീക്ഷയിൽ പോലീസും ഇന്റലിജൻസും സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കിയിരുന്നു.
അതിനിടെ ഇടവ മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്‌നി പകരും. ഇടവമാസം ഒന്നിന് പുലർച്ചെ അഞ്ചിന് നട തുറക്കും. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർത്ഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവ മാസ പൂജകൾ പൂർത്തിയാക്കി 19 ന് രാത്രി 10 ന് നട അടയ്ക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

