ന്യൂഡൽഹി – ഇന്ന് മെയ് 10 ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ കര, വ്യോമ, കടൽ വഴിയുള്ള എല്ലാ യുദ്ധ നീക്കങ്ങളും, സൈനിക നടപടികളും നിർത്താൻ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) സമ്മതിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര അറിയിച്ചു. യുഎസിന്റെ മധ്യസ്ഥതയിൽ ഇന്ത്യയും പാകിസ്ഥാനും “പൂർണ്ണവും അടിയന്തരവുമായ” വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വിദേശകാര്യ സെക്രട്ടറിയുടെ ഹ്രസ്വ പ്രഖ്യാപനം വന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.35 ന് പാകിസ്ഥാൻ ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ വിളിച്ചു, മിശ്ര പറഞ്ഞു. “ഇന്ത്യൻ സമയം ശനിയാഴ്ച വൈകുന്നേരം 5:00 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കരയിലും ആകാശത്തും കടലിലും ഉള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിർത്താൻ ഇരുപക്ഷവും തമ്മിൽ ധാരണയായി,” അദ്ദേഹം പറഞ്ഞു. “ഈ ധാരണ പ്രാബല്യത്തിൽ വരുത്താൻ ഇരുപക്ഷത്തിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മെയ് 12 ന് ഉച്ചയ്ക്ക് 12:00 മണിക്ക് ഡിജിഎംഒമാർ വീണ്ടും സംസാരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.


